ബിഡിജെഎസ് അടക്കം ബിജെപി ഘടകകക്ഷികൾക്കുള്ള ലോക്‌സഭാ സീറ്റുകൾ നിശ്ചയിച്ചു; അഞ്ച് സീറ്റുകൾ നൽകാനാണ് തീരുമാനം

ബിഡിജെഎസ് അടക്കം ഘടക കക്ഷികള്‍ക്കുള്ള ലോക്സഭാ സീറ്റുകള്‍ നിശ്ചയിച്ച് ബിജെപി. നിശ്ചിതത്വത്തിലുള്ള ആറ്റിങ്ങല്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. ഈമാസം 29ന് ചേരുന്ന എന്‍ഡിഎ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
കൊല്ലം, ആലപ്പുഴ, ഇടുക്കി, ചാലക്കുടി പിന്നെ ത്രിശങ്കുവിലുള്ള ആറ്റിങ്ങല്‍ എന്നിവയാണ് ബിഡിജെഎസിന് നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്. വെള്ളാപ്പള്ളിയുടെ അടുപ്പക്കാരന്‍ അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ആറ്റിങ്ങല്‍ കീറാമുട്ടിയാവുകയാണ് ബിഡിജെഎസിന്. മണ്ഡലം വേണ്ടെന്ന് വയ്ക്കുന്ന പക്ഷം ബിജെപി സെന്‍കുമാറിനെ പരിഗണിച്ചാല്‍ ഈഴവ വോട്ടുകള്‍ ഭിന്നിക്കുകയും അത് അടൂര്‍ പ്രകാശിന് തിരിച്ചടിയാവുകയും ചെയ്യു. അതിനാല്‍ സീറ്റ് ചോദിച്ചു വാങ്ങി ശേഷം ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്ന തന്ത്രമാകും ബിഡിജെഎസ് പയറ്റാന്‍ സാധ്യത.
അതേസമയം പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളില്‍ ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ബിജെപി. ശബരിമല സമരത്തിന്റെ ഈറ്റില്ലം എന്ന നിലയില്‍ പത്തനംതിട്ടയും, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട തൃശ്ശൂരും ബിജെപിക്ക് പ്രധാനപ്പെട്ടവയാണ്. കോട്ടയം പി.സി.തോമസിന് തന്നെ നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here