മൗണ്ട് മോന്‍ഗനുയില്‍ റിപ്പബ്‌ളിക് ദിന സമ്മാനം ; ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ വിജയം

മൗണ്ട് മോന്‍ഗനുയില്‍ ന്യൂസീലന്‍ഡിനെ 90 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 324 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 40.2 ഓവറില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും (87) ശിഖര്‍ധവാന്റെയും (66) ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 154 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ അടിച്ചുകൂട്ടിയത്. 154 ല്‍ വെച്ച് ആദ്യ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
എന്നാല്‍ വിരാട് കോഹ്‌ലിയും (43), അമ്പാട്ടി റായിഡും (47) കൂട്ടുകെട്ട് ഏറ്റെടുത്തതോടെ ഇന്ത്യയുടെ സ്‌ക്കോര്‍ബോര്‍ഡ് മുന്നോട്ടു കുതിച്ചു.സ്‌ക്കോര്‍ 236 ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയെയും തൊട്ടു പിന്നാലെ തന്നെ അമ്പാട്ടി റായിഡുവിനെയും നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ ധോണിയും കേദാര്‍ ജാദവും ആഞ്ഞടിച്ചതോടെ ഇന്ത്യ അനായാസം 300 കടന്നു. 33 പന്തില്‍ നിന്നും 48 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. കിവീസ് നിരയില്‍ ഫെര്‍ഗൂസനും ട്രെന്റ് ബൗള്‍ട്ടും 2 വിക്കറ്റ് വീതം വീഴ്ത്തി.
325 റണ്‍സെന്ന ദുഷ്‌ക്കരമായ ലക്ഷ്യവുമായിറങ്ങിയ ന്യൂസീലന്‍ഡിന് നാലാമത്തെ ഓവറില്‍ തന്നെ ആദ്യ പ്രഹരം നല്‍കി ഭുവനേശ്വര്‍ കുമാറാണ് ആക്രമണത്തിന് തുടക്കമിട്ടത്.തുടര്‍ന്ന് കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും റോള്‍ ഏറ്റെടുക്കുകയായിരുന്നു. സ്‌ക്കോര്‍ബോര്‍ഡില്‍ 100 തികയ്ക്കുന്നതിനു മുമ്പേ 4 വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. 57 റണ്‍സെടുത്ത ബ്രേസ്‌വെല്‍ ആണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌ക്കോറര്‍. കുല്‍ദീപ് യാദവ് 4 വിക്കറ്റും ചാഹലും ഭുവനേശ്വര്‍ കുമാറും 2 വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ 5 മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here