സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ നിറയെ തെറ്റുകൾ

സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ നിറയെ തെറ്റുകൾ എന്ന് ആരോപണം. മിക്ക ചോദ്യപേപ്പറുകളിലും അക്ഷരത്തെറ്റുകളാണ്. സാങ്കേതിക സർവകലാശാലയിലെ പഠന നിലവാരത്തെയാണ് ചോദ്യപേപ്പറുകൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് സേവ് എജ്യുക്കേഷൻ കമ്മറ്റി സെക്രട്ടറി എം.ഷാജർഖാൻ പറഞ്ഞു.
എല്ലാ ചോദ്യപേപ്പറുകളിലും ശരാശരി 7 മുതൽ 27 വരെ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ഇലക്ട്രോണിക് ഡിവൈസസ് ആന്റ് സർക്യൂട്ട്‌സ് പരീക്ഷാ ചോദ്യപേപ്പറിൽ തെറ്റുകളുടെ ഘോഷയാത്രയാണ്. ആകെയുള്ളത് 20 ചോദ്യങ്ങൾ, അതിൽ ഭാഷാപരമായ 27 തെറ്റുകൾ. പ്രാഥമിക വ്യാകരണ നിയമങ്ങൾ പോലും പാലിക്കാൻ ചോദ്യകർത്താക്കൾ മറന്നു പോയി. എഞ്ചിനിയറിങ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനാണ് സംസ്ഥാന സർക്കാർ സാങ്കേതിക സർവകലാശാല തുടങ്ങിയത്. എന്നാൽ പരീക്ഷകളിലെ നിലവാരത്തകർച്ചയുടെ സാഹചര്യത്തിൽ പരീക്ഷയുടെ ചുമതല മാതൃ സർവകലാശാലകളെ ഏൽപ്പിക്കണമെന്ന് സേവ് എജ്യുക്കേഷൻ കമ്മറ്റി സെക്രട്ടറി എം.ഷാജർഖാൻ പറഞ്ഞു.
156 എഞ്ചിനിയറിങ് കോളേജുകളാണ് കെടിയുവിന്റെ കീഴിലുള്ളത്. എത്ര നിലവാരമില്ലാതെയും ചോദ്യങ്ങൾ നൽകിയാലും ബിടെക്ക് വിദ്യാർത്ഥികൾ എഴുതണമെന്ന ഭാവമാണ് യൂണിവേഴ്സിറ്റിക്കും. വ്യാകരണം മാറുമ്പോൾ അർത്ഥം മാറുമെന്നും ഇവർ ഓർക്കുന്നതുപോലുമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here