ദേശീയ ഗെയിംസ് യോഗ്യതയ്ക്കായുള്ള ട്രയൽസിന് ദിസവങ്ങൾ മാത്രം ബാക്കി; പരിശീലനം നടത്താൻ പോലും പണമില്ലാതെ ഒരു ട്രയാത്ത്‌ലൺ താരം

പരിശീലനം നടത്താൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരത്ത് ഒരു ട്രയാത്ത്‌ലൺ താരം. പ്രതികൂല സാഹചര്യത്തിൽ മനംനൊന്ത് കായിക ജീവിതം അവാസാനിപ്പിക്കാൻ തീരുമാനിച്ച താരത്തിന് പ്രതീക്ഷയാവുകയാണ് സമൂഹമധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണ. എന്നാൽ ട്രയാത്തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ദ്യുതിയുടെ സ്വപ്നം പൂവണിയാൻ അധികൃതരുടെ ശ്രദ്ധ പതിഞ്ഞേ മതിയാകു.
ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയ നീന്തൽ താരമാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശിനി ദ്യുതി. ദേശീയ ഗെയിംസ് കേരളത്തിൽ എത്തിയപ്പോഴാണ് നീന്തലും സൈക്ലിംഗും ഓട്ടവും ചേർന്ന ട്രയാത്ത്‌ലൺ എന്ന ഇനത്തെക്കുറിച്ച് ദ്യുതി അറിയുന്നത്. പിന്നീട് ദ്യുതിയുടെ ഏക ലക്ഷ്യമായി ട്രയാത്ത്‌ലൺ. പക്ഷേ ലക്ഷങ്ങൾ വിലവരുന്ന സൈക്കിളോ, പരിശീലനമോ, ആഹാര ക്രമമോ താങ്ങാൻ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സാധിക്കുമായിരുന്നില്ല.
വീട്ടുകാരുടെ പോലും പിന്തുണയില്ലാതെ തന്നാൽ കഴിയുംവിധം പരിശീലനത്തിനും, സഹായങ്ങൾ തേടാനും ദ്യുതി ശ്രമിച്ചു. ദേശീയ ഗെയിംസിന് യോഗ്യതയ്ക്കായുള്ള ട്രയൽസ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പരിശീലനം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ 23 കാരി. കൃത്യമായ പരിശീലനം ലഭിച്ചാൽ യോഗ്യത ഉറപ്പെന്ന ദ്യുതിയുടെ ആത്മ വിശ്വാസത്തിന് രക്ഷിതാക്കളുടെ പിന്തുണയുണ്ട്.
ഒളിമ്പിക് മെഡൽ ലക്ഷ്യമിട്ട് ഒപ്പറേഷൻ ഒളിമ്പ്യ അടക്കം കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാർ ദ്യുതിപ്പോലുള്ളവരെ കണാതിരിക്കരുത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here