ലോക്‌സഭാ തെരഞ്ഞെടുപ്പ്: കര്‍ണ്ണാടകയില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജെഡിഎസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മൂന്നിലൊന്ന് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജനതാദള്‍ സെക്യുലര്‍. ഇന്നലെ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നാണ് സൂചന. മറ്റ് സീറ്റുകളില്‍ സഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ പിന്തുണക്കും. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ പത്ത് സീറ്റുകളില്‍ വരെ മത്സരിക്കാനാണ് ജനതാദള്‍ സെക്യുലര്‍ ആലോചിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ നിര്‍വ്വാഹക സമിതി യോഗം ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് വിവരം.
ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തിലും സീറ്റുവിഭജന കാര്യത്തിലും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ അന്തിമ തീരുമാനമുണ്ടാകു. സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ രൂപികരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസും ജെ ഡി എസും ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ പ്രാഥമിക ധാരണയിലെത്തയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യത്തില്‍ നിരന്തരം കല്ല് കടി ഉണ്ടാകുന്ന സാഹചര്യത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനുള്ള
ജെ ഡി എസ് തീരുമാനം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. 2014ല്‍ ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒന്‍പതും ജനതാദള്‍ സെക്യുലറിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here