സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും

രണ്ട് ദിവസത്തേക്ക് ചേർന്ന സി പിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്നവസാനിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യസാധ്യതകളും സ്ഥാനാർഥി നിർണയവും സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൽ നടക്കുന്നത്. ബംഗാളിലെ സഖ്യ സാധ്യതകൾ ഉൾപ്പടെയുള്ള പിബി നിർദ്ദേശങ്ങളിൻമ്മേൽ അന്തിമ തീരുമാനം അടുത്ത കേന്ദ്ര കമ്മിറ്റിയാണ് എടുക്കുക.
ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട അടവ് നയങ്ങളും സ്ഥാനാർഥി നിർണയവുമാണ് പി ബി യിൽ ചർച്ച ചെയ്യുന്നത്. രണ്ട് വട്ടം എം പി മ്മാരായവർ മാറി നിൽക്കേണ്ടി വന്നാൽ അത് കേരളത്തിൽ പല മണ്ഡലങ്ങളെയും ബാധിക്കും. നിലവിലെ സിറ്റിംഗ് സീറ്റുകളിൽ പുതിയ സ്ഥാനാർഥികളെ നിർത്തേണ്ടി വരും. ജയ സാധ്യത കണക്കിലെടുത്ത് നിലവിലെ എം പി മ്മാരെ മത്സരിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കാൻ സാധ്യതയുണ്ട്.
ദേശീയ തലത്തില്‍ ബി ജെ പിയെയും സംസ്ഥാന തലങ്ങളില്‍ ഇടത്പക്ഷത്തിനെതിരെ നില്ക്കുന്ന ശക്തികളെയും പരാജയപ്പെടുത്തുകയെന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്വീകരിക്കുന്ന തന്ത്രം. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് മതേതര കക്ഷികളുമായി സഖ്യങ്ങളുണ്ടാക്കാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കേന്ദ്രകമ്മിറ്റി നിർദേശത്തില്‍ എന്ത് പ്രവർത്തനങ്ങളാണ് ഓരോ സംസ്ഥാന ഘടകവും നടത്തിയതെന്ന് ഇന്നലെ പി ബി യോഗത്തില്‍ റിപ്പോർട്ട് ചെയ്തു.
Read More:പുറത്തു നിന്നുള്ള സി പി എം കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കില്ല: സീതാറാം യെച്ചൂരി
പശ്ചിമ ബംഗാളില്‍ സി പി ഐ എം – കോണ്‍ഗ്രസ് പരസ്യ സംഖ്യം വേണമോയെന്ന കാര്യത്തില്‍ ഇപ്പോഴും ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. മാർച്ച് ആദ്യ വാരം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. കോൺഗ്രസ്സുമായി സഖ്യം എന്നതിനപ്പുറം ഒരുമിച്ച് പരസ്യ പ്രചരണം വേണമെന്ന അവശ്യവും ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ബിഹാറില്‍ ആർ ജെ ഡി, മഹാരാഷ്ട്രയില്‍ എന്‍ സി പി തമിഴ്നാട്ടില്‍ ഡി എം കെ എന്നീ പാർട്ടികളുമായി സഖ്യ സാധ്യത തേടാനും ഉത്തർപ്രദേശില്‍ എസ് പി ബി എസ്പി സഖ്യത്തെ പിന്തുണക്കാനുമാണ് ധാരണ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here