ആലുവയിലെ കൊലപാതകം; പുതപ്പുവാങ്ങിയ സ്ത്രീയും പുരുഷനുമാണ് കൊലയാളികളെന്ന് പൊലീസ്; രേഖാചിത്രം തയ്യാറാക്കി

ആലുവ പെരിയാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കി. കടക്കാരന്റെ സഹായത്തോടെ ഇന്ന് രാവിലെയാണ് പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. പുതപ്പുവാങ്ങിയ സ്ത്രീയും പുരുഷനുമാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഫെബ്രുവരി ഏഴാം തീയതി കൊലപാതകം നടന്നതായാണ് സൂചന. മൃതദേഹം ഒളിപ്പിക്കാന്‍ പ്രതികള്‍ ആലുവയിലും പരിസരത്തും എത്തിയതായും വിവരമുണ്ട്.
Read more: ആലുവ പുഴയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്
മൃതദേഹത്തില്‍ കണ്ടെത്തിയ പുതപ്പിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടത്തിവന്നത്. കളമശേരിയിലെ ഒരു കടയില്‍ നിന്നുമാണ് പ്രതികള്‍ പുതപ്പുവാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വെളുത്ത കാറില്‍ എത്തിയ സ്ത്രീയും പുരുഷനുമാണ് പുതപ്പുവാങ്ങിയതെന്ന് കടക്കാരന്‍ പൊലീസില്‍ വിവരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതികള്‍ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.
മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദികരാണ് മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴ്ത്തിയ നിലയിലായിരുന്നു. ഇത് പിന്നീട് സ്ത്രീയുടെ മൃതദേഹമാണെന്ന് വ്യക്തമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here