കാണണമെന്ന് വാശി പിടിക്കരുത്, പെട്ടി തുറക്കില്ല; വസന്തകുമാറിന്‍റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേരളത്തിന്‍റെ വീരജവാന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങളാണ്. മകന്‍റെ മൃതദേഹം അവസാനമായി ഒന്ന് കാണുവാന്‍ പോലും കുടുബാംഗങ്ങള്‍ക്ക് കഴിഞ്ഞില്ല.
കാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷേ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വിവി വസന്ത കുമാറിന്റെ മൃതദേഹം ഇന്നലെ വൈകീട്ടായിരുന്നു വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ലക്കിടിയിലും തുടര്‍ന്ന് ചടങ്ങുകള്‍ക്കായി വീട്ടിലുമെത്തിച്ചപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.
കുടുംബാഗങ്ങള്‍ക്കിടയിലേക്ക് വിഷമകരമായ ദൗത്യവുമായാണു കണ്ണൂരില്‍നിന്ന് സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്‌സ് ജോര്‍ജും സംഘവും എത്തിയിരുന്നത്. അവസാനമായി വസന്തകുമാറിനെ കാണാന്‍ കഴിയില്ലെന്ന കാര്യം കുടുംബത്തോട് എങ്ങനെ പറയുമെന്ന വിഷമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍.
ഇക്കാര്യം അറിയിക്കേണ്ടത് ഉദ്യോഗസ്ഥനായ അലക്‌സ് ജോര്‍ജിന്റെ ഉത്തരവാദിത്വമായിരുന്നു. വസന്തകുമാറിന്റെ അര്‍ദ്ധ സഹോദരന്‍ സജീവിനെയായിരുന്നു ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്.
Read More:വീരജവാന് വിടചൊല്ലി ജന്മനാട്; വിവി വസന്തകുമാറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു
വീട്ടുകാരെ കണ്ടശേഷം വസന്തകുമാറിന്റെ അര്‍ധസഹോദരന്‍ സജീവിനെ അടുത്തേക്ക് വിളിച്ച അലക്‌സ് ജോര്‍ജ് ചുറ്റുംകൂടിയ ആളുകളില്‍നിന്ന് സജീവിനെ അല്‍പം ദൂരേക്കു മാറ്റിനിര്‍ത്തിയാണ് പെട്ടി തുറക്കില്ലെന്ന കാര്യം അവതരിപ്പിച്ചത്. ‘വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാന്‍ ആരും വാശിപിടിക്കരുത്. ഉറ്റവരെ ഇതറിയിക്കണം.’ എന്നായിരുന്നു അലക്‌സ് ജോര്‍ജ് പറഞ്ഞത്.
മറുപടി പറയാന്‍ കഴിയാതെ തലതാഴ്ത്തി തിരിഞ്ഞുനടക്കുകമാത്രമായിരുന്നു സജീവന്‍ ചെയ്തത്. വീടിനുള്ളിലേക്ക് പോയ സജീവന്‍ ബന്ധുക്കളെ ഇത് അറിയിക്കുകയും ചെയ്തു. തുടര്‍ന്നു വസന്തകുമാര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here