പോക്സോ കേസ്; ചൈൽഡ് ലൈൻ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിയെ കാണാൻ മാതാവിന് അനുമതി

തൊളിക്കോട് പീഡനക്കേസില്‍ ചൈൽഡ് ലൈൻ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിയെ കാണാൻ മാതാവിന് അനുമതി നല്‍കി. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് മാതാവ് ആവശ്യം ഉന്നയിച്ചത്. ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് മാതാവ് ആരോപിച്ചു. കുട്ടിയുടെ പഠനം തുടങ്ങിയെന്നും സ്‌കൂളില്‍ അയക്കണമെന്നും മാതാവ് ഹര്‍ജിയില്‍ പറയുന്നു. ഈ ഹര്‍ജിയിലാണ് മാതാവിന് അനുകൂലമായ കോടതി ഉത്തരവ് ഉണ്ടായത്.
അതേസമയം, കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഖാസിമിയുടെ വാദം. പള്ളിയിലെ ഇമാമായിരുന്ന താന്‍ എസ്ഡിപിഐ വേദിയില്‍ പ്രസംഗിക്കാറുണ്ടായിരുന്നുവെന്നും ഇത് ഇഷ്ടമല്ലാത്ത സിപിഐഎമ്മുകാരനായ നിലവിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പ്രേരണ പ്രകാരമാണ് തനിക്കെതിരെ പരാതി നല്‍കിയതും കേസെടുത്തിട്ടുമുള്ളതുമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഖാസിമി പറയുന്നു. ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി. മുന്‍ ഇമാം പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിയുടെ മുന്‍പാകെ മൊഴി നല്‍കിയിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം തെളിയുകയും ചെയ്തിരുന്നു.
Read More: തൊളിക്കോട് പീഡനം: ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് മാതാവ് കോടതിയില്‍
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി ഖാസിമിക്കെതിരെ കേസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here