Advertisement

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് വാഹനങ്ങള്‍ കൂടി അന്വേഷണ സംഘം കണ്ടെത്തി

February 27, 2019
1 minute Read

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് വാഹനങ്ങള്‍ കൂടി കണ്ടെത്തി. ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറും ഇന്നോവയുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കല്യാട്ടിനു സമീപം കണ്ണാടിപ്പാറയില്‍ നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്. അന്വേഷണ സംഘം വാഹനങ്ങള്‍ പരിശോധിച്ചു വരുകയാണ്. നേരത്തെ കേസില്‍ അറസ്റ്റിലായിരുന്ന ഗിരിജന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇതെന്നാണ് സൂചന.

പെരിയ ഇരട്ടക്കൊലപാതകത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണ ചുമതല ഡിജിപി നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്.

Read Also: പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

പെരിയയിലെ ഇരട്ട കൊലപാതകക്കേസില്‍ ഇതു വരെ ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും സിപിഎം അനുഭാവികളാണെന്നും പ്രധാന പ്രതി സിപിഎം നേതാവ് പീതാംബരന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍ ഒരാളായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പീതാംബരന്റെ രാഷ്ട്രീയ ബന്ധവും വ്യക്തിബന്ധവും ഉപയോഗിച്ചാണ് കൊല ആസൂത്രണം ചെയ്തതെന്നും പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ കൊല്ലപ്പെട്ട ഇരുവര്‍ക്കും പ്രതിരോധിക്കാനായില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top