സൗദിയില്‍ ഒരു വര്‍ഷത്തിനിടെ കണ്ടെത്തിയത് 900 വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍

സൗദിയില്‍ തൊള്ളായിരത്തോളം വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തെ കണക്കാണിത്. അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഈ മേഖലയില്‍ ജോലി ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് ആണ് വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. കൗണ്‍സിലിലെ അംഗത്വത്തിന് അപേക്ഷിച്ചവരുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അംഗീകാരമില്ലാത്ത ഡിപ്ലോമകളും സര്‍ട്ടിഫിക്കറ്റുകളും കണ്ടത്. കഴിഞ്ഞ വര്‍ഷം മാത്രം തൊള്ളായിരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി.
രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷമേ അംഗത്വം നല്‍കുകയുള്ളൂവന്നു കൌണ്‍സില്‍ വക്താവ് അബ്ദുല്‍ നാസര്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സൗദി കൌണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെ അംഗീകാരം വേണമെന്നാണ് നിയമം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൌണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
Read Also: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; സൗദിയിലുണ്ടായത് ഒന്നരലക്ഷത്തിലേറെ അപകടങ്ങള്‍
ജോലി ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനു പുറമേ നിയമലംഘകര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴ പിഴ ചുമത്തുകയും ചെയ്യും. സൗദി യൂണിവേഴ്‌സിറ്റികളില്‍ നിന്നോ സൗദിക്ക് പുറത്തുള്ള തത്തുല്യമായ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്നാണ് കൌണ്‍സിലിന്റെ നിര്‍ദേശം. ഈ ഗണത്തില്‍ പെടാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പിടിക്കപ്പെട്ടവയില്‍ കൂടുതലും. നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം അംഗീകാരമില്ലാത്ത 2062 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ കൗണ്‍സില്‍ കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here