ഗുരുതിയ്ക്ക് ചുണ്ണാമ്പിന് പകരം ബ്ലീച്ചിംഗ് പൗഡര്‍; ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഗുരുതിക്ക് ചുണ്ണാമ്പിന് പകരം ബ്ലീച്ചിംഗ്പൗഡര്‍ ഉപയോഗിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നു. ചീഫ് വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ.ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ചോറ്റാനിക്കര കീഴ്ക്കാവിൽ ഭഗവതിയുടെ പ്രധാന വഴിപാടായ ഗുരുതി തയ്യാറാക്കുന്നതിനാണ് ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചത്. ദേവസ്വം വിജിലന്‍സാണ് ഇക്കാര്യം അന്വേഷിച്ചത്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ.ജയരാജിന്റെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ ഏതാനും
ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ദേവസ്വം പ്രസിഡന്റ് മുന്‍പാകെ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ബോര്‍ഡ് ചര്‍ച്ച ചെയ്ത ശേഷം ആവശ്യമെങ്കില്‍ തുടരന്വേഷണവും നടപടിയും തീരുമാനിക്കുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30-നാണ് സംഭവം. മേൽക്കാവ് മേൽശാന്തി ടി.എൻ. നാരായണൻ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോൾ ഓട്ടുരുളികളിലെ ഗുരുതിക്ക് ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ പുതുതായി ഗുരുതി തയ്യാറാക്കിയാണ് വഴിപാട് നടത്തിയത്. വിഷയത്തില്‍ കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയുടെ സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന് ദേവസ്വം അധികൃതർ മാറ്റി നിർത്തിയിട്ടുണ്ട്. നാല് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here