പളളിത്തര്‍ക്കം; ഓര്‍ത്തഡോക്സ് വിഭാഗത്തിന് മാത്രം ആരാധന നടത്താന്‍ കോടതി അനുമതി
പള്ളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് മാത്രം ആരാധന നടത്താന്‍ അനുമതി നല്‍കി കോടതി ഉത്തരവിട്ടു. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസിന് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു.
കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കോടതി ഉത്തരവ്. പള്ളികളില്‍ ആരാധനയ്ക്കുള്ള അനുമതി ഓര്‍ത്തഡോക്സ് വിഭാഗത്തിന് മാത്രമായിരിക്കുമെന്ന് കോടതി വിധിച്ചു. ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്താം. എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശമില്ല.
Read More: പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം സ്വത്തുക്കളെന്ന് ഹൈക്കോടതി
ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസിന് ഇടപെടാമെന്നും കോടതി വിധിയില്‍ പറയുന്നു. അതേസമയം ആരാധനാ സ്വാതന്ത്ര്യം ഇല്ലെങ്കിലും സെമിത്തേരിയില്‍ ഇരുവിഭാഗത്തിനും സംസ്കാരം നടത്താമെന്ന് ഉത്തരവിലുണ്ട്. ഇതിനിടെ പിറവം പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
നേരത്തെ സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം സ്വത്ത്വകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here