ശശി തരൂരിന്റെ ബന്ധുക്കള്‍ക്ക് കൊട്ടിഘോഷിച്ച് അംഗത്വം നല്‍കിയത് ബിജെപിക്ക് തിരിച്ചടിയാകുന്നു
കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച് അംഗത്വം നല്‍കിയ സംഭവം പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നു. തങ്ങള്‍ പണ്ടേ ബിജെപിയിലാണെന്ന് വ്യക്തമാക്കി ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭന ശശികുമാര്‍ രംഗത്തെത്തി. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് അറിയില്ല. അതേപറ്റി സംഘാടകരോട് ചോദിക്കണമെന്നും ശോഭന പറഞ്ഞു. ശോഭനയ്ക്കും ഭര്‍ത്താവ് ശശികുമാറിനും ഉള്‍പ്പെടെയാണ് ബിജെപി അംഗത്വം നല്‍കിയത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കള്‍ അടക്കം പത്തുപേര്‍ക്കാണ് ബിജെപി അംഗത്വം നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് അംഗത്വം നല്‍കിയത്. അംഗത്വമെടുത്ത കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടെന്ന് തന്നെ വേദി വിടുകയായിരുന്നു.
പിന്നീട് മാധ്യമങ്ങള്‍ ഇവരെ സമീപിച്ചപ്പോഴാണ് തങ്ങള്‍ നേരത്തെ ബിജെപിക്കാര്‍ ആയിരുന്നെന്നും പിന്നെ എന്തിനാണ് ബിജെപി ഇത്തരത്തില്‍ ഒരു അംഗത്വ വിതരണ ചടങ്ങ് നടത്തിയതെന്ന് അറിയില്ലെന്നും പ്രതികരിച്ചത്. കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള ഇന്നലെ പ്രതികരിച്ചിരുന്നു. ടോം വടക്കന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പിള്ള ഇക്കാര്യം പറഞ്ഞത്. പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ ബന്ധുക്കള്‍ക്ക് അംഗത്വം നല്‍കിക്കൊണ്ടുള്ള ചടങ്ങ് ഇന്ന് സംഘടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here