ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു. ഉദ്യോഗസ്ഥ അലംഭാവമാണ് തീപിടുത്തത്തിനിടയാക്കിയതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തേതും രണ്ട് മാസത്തിനിടെ ആറാം തവണയുമാണ് പ്ലാന്റില്‍ തീപിടിക്കുന്നത്. ഫെബ്രുവരി 22 ന് ബ്രഹ്മപുരം പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു. രൂക്ഷമായ പുക ദിനസങ്ങളോളം പരിസരപ്രദേശങ്ങളില്‍ തങ്ങിനിന്നിരുന്നു.
Read more: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം
കൊച്ചി കോര്‍പ്പറേഷനു പുറമേ തൃക്കാക്കര ആലുവ അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇപ്പോള്‍ എത്തുന്നത് ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ്. ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ വേര്‍ത്തിരിക്കുകയോ ശാസ്ത്രീയമായി സംസ്‌ക്കരിക്കയോ ചെയ്യുന്നില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം അവിടവിടെ കുന്നുകൂടിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ തീപടര്‍ന്നു പിടിച്ചാല്‍ അത് അണക്കുക പ്രയാസമാണ്. അഗ്നിശമന ഉപകരണങ്ങള്‍ സ്ഥിരമായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here