ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം; കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റിനെതിരെ പരാതി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കാസര്‍ഗോഡ് ഡിസിസിയില്‍ കലാപം മുറുകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കെപിസിസിക്ക് പരാതി നല്‍കി.
ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായതു മുതല്‍ കാസര്‍ഗോഡ് ഡിസിസിയില്‍ എതിരഭിപ്രായം ഉടലെടുത്തിരുന്നു. മണ്ഡലത്തില്‍ അവസാന നിമിഷം വരെ ഉയര്‍ന്നിരുന്ന സുബ്ബയ്യറായിയുടെ പേര് മാറ്റി കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനം വന്നതു മുതല്‍ ഒരു വിഭാഗം ഡിസിസി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്തെത്തി. സുബയ്യറായി ഉള്‍പ്പെടെ രാജിഭീഷണി മുഴക്കുകയും ചെയ്തു.
Read more: കാസർകോഡ് ഉണ്ണിത്താനെതിരെ ഡിസിസി; രാജിഭീഷണിയുമായി ഡിസിസി നേതാക്കൾ
മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കാന്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിന് കഴിഞ്ഞില്ലെന്നും പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിക്കായി ഹക്കിം കുന്നില്‍ ചരടുവലി നടത്തിയെന്നുമാണ് നേതാക്കള്‍ക്കിടയിലെ ആക്ഷേപം. ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് പരാതിയും നല്‍കി.
അതേസമയം, കോണ്‍ഗ്രസിനെതിരെ സുബയ്യറായി ചിന്തിക്കില്ലെന്നും തന്നെ വിജയിപ്പിക്കാന്‍ അവര്‍ പ്രവര്‍ത്തിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഹക്കീം കുന്നില്‍ വിചാരിച്ചാല്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here