കോൺഗ്രസിന്റെ ന്യായ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കും; ന്യായ് പദ്ധതിയുടെ പ്രായോഗിക വശങ്ങൾ സംബന്ധിച്ച് വിശദീകരണങ്ങളുമായി കോൺഗ്രസ് വക്താവ്

ദരിദ്രർക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്ന് കോൺഗ്രസ്. കുടുംബനാഥയുടെ അക്കൗണ്ടിൽ നേരിട്ടായിരിക്കും പണം നൽകുക. ഇതിലൂടെ സർക്കാരിന് പ്രതിവർഷം മൂന്നര ലക്ഷം കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദാരിദ്ര നിർമാർജനത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയുടെ പ്രായോഗിക സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് കോൺഗ്രസിന്റെ വിശദീകരണം. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. നിർധന കുടുംബങ്ങൾക്ക് താൽക്കാലിക സഹായം നൽകുന്ന പദ്ധതിയല്ല ന്യായ്. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന 20 ശതമാനം കുടുംബങ്ങൾക്ക് എല്ലാ വർഷവും 72,000 രൂപ ഉറപ്പാക്കും. ന്യായ് പദ്ധതി കൊണ്ടു വരുന്നത് കൊണ്ട് മറ്റൊരു കേന്ദ്ര പദ്ധതിയെയും ബാധിക്കില്ല. നിലവിൽ നൽകുന്ന സബ്‌സിഡികൾ വെട്ടി കുറയ്ക്കില്ല. കുടുംബ നാഥയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക.
Read Also : നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ റിലീസ് നീട്ടി വക്കണമെന്ന് കോൺഗ്രസ്സ്
പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയെ കേന്ദ്രമന്ത്രിമാർ എതിർക്കുകയാണ്. ഇവർക്ക് ഒപ്പമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നു വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം നിലവിലെ സബ്‌സിഡികൾ വെട്ടിക്കുറക്കാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ദേശിയ തൊഴിലുറപ്പ് പടത്തിയേക്കാൾ ആറു മടങ്ങു വിഹിതമാണ് പദ്ധതിക്കായി നീക്കി വെക്കേണ്ടത്. പ്രതി വർഷം 3.6 ലക്ഷം കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നും വിലയിരുത്തൽ. അതേസമയം വോട്ടർമാരെ പറ്റിക്കാൻ ദാരിദ്ര്യം ഉപയോഗിക്കുന്ന കോൺഗ്രസ് രീതിയുടെ തുടർച്ചയാണ് ന്യായ് പദ്ധതി എന്ന വിമർശനം ശക്തമാക്കുകയാണ് ബിജെപി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here