വയനാട് സീറ്റില്‍ തീരുമാനം നാളെ; കര്‍ണ്ണാടകയിലും രാഹുലിനെ പരിഗണിക്കുന്നു

രാഹുലിന്റെ രണ്ടാം സീറ്റ് സംബന്ധിച്ച അന്തിമതീരുമാനം നാളെയ്ക്കകം അറിയാം. കേരളത്തിൽ നിന്നോ കർണ്ണാടകയിൽ നിന്നോ മത്സരിക്കുന്ന കാര്യമാണ് പരിഗണനയിൽ ഉള്ളത്. വയനാട് സീറ്റിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നാളെ ത തെരഞ്ഞെടുപ്പ് സമിതിയിലോ അല്ലെങ്കിൽ രാഹുൽ സ്വന്തം നിലയിലോ തീരുമാനം എടുക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിട്ടും സ്ഥാനാർത്ഥിയെ കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകാൻ കഴിയാത്തത് കോൺഗ്രസിന്റെ വാട്ടർ ലൂ ആയി മാറുമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻ പിള്ള രംഗത്ത് എത്തിയിരുന്നു. വയനാട്ടിൽ ഒരു പക്ഷെ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഒരാൾ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫും യു ഡി എഫും ഒരേ തൂവൽ പക്ഷികളാണെന്നും എൽ.ഡി.എ യോഗത്തിനു ശേഷം ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
ReadAlso: ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
രണ്ട് ദിവസത്തിനകം ബിഡിജെഎസ് തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെങ്കിലും വയനാടിന്റെ കാര്യത്തില്‍ വ്യക്തതയില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ തനിക്ക് തന്നെ മത്സരിക്കണം എന്നാണ് തുഷാറിന്റെ ആവശ്യം. എന്നാല്‍ രാഹുല്‍ എത്തിയാല്‍ അവിടെ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം എന്നാണ് ബിജെപി നേതൃത്വത്തിന്റെ ആഗ്രഹം. ബിജെപിയുടെ സ്ഥാനാര്‍ത്ഥി വയനാട്ടില്‍ ഇല്ലെങ്കില്‍ അത് തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
തൃശ്ശൂരില്‍ തുഷാറിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം ധാരണയായത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ലഭിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന ദേശീയ ശ്രദ്ധ മുതലെടുക്കാനാണ് തുഷാറിന്റെ ശ്രമം. ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ ശ്രദ്ധ പിടിച്ച് പറ്റുക തന്നെയാണ് തുഷാറിന്റെ ലക്ഷ്യം. തുഷാര്‍ വയനാട്ടില്‍ മത്സരിച്ചാല്‍ സുഭാഷ് വാസുവാകും തൃശ്ശൂരില്‍ മത്സരിക്കുക എന്നം സൂചനയുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here