മിസൈൽ പരീക്ഷണ വിജയം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം

ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ. വിഷയം ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന് പരാതി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതികരിച്ചു. പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സർക്കാരിന്റെ നേട്ടമായി ശക്തി മിസൈൽ പരീക്ഷണം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. മിസൈൽ പരീക്ഷണം വിജയകരമായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
തിടുക്കത്തിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നിൽ ബി ജെ പിയുടെ പരാജയ ഭീതിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ട്വിറ്ററിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മമത വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുൻകൂർ അനുമതിയുണ്ടോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജ്ജെവാലെയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here