ആശയക്കുഴപ്പം; രാഹുലിന്റെ തീരുമാനം വൈകും

വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് ആശയക്കുഴപ്പം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ വൈകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വം ശരികേടെന്ന നിഗമനത്തിലാണ് ഘടകകക്ഷികള്‍. ഇത് സംബന്ധിച്ച് രാഹുലിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും സൂചനയുണ്ട്. ബിജെപിയ്ക്ക് എതിരെ മത്സരിക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. കർണാടകയിലെ മണ്ഡലവും പരിഗണനയിലുണ്ടെന്ന് ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. രാഹുൽ രണ്ട് സീറ്റുകളിലും മത്സരിക്കണമെന്നാണ് സോണിയാ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ആവശ്യം.
അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സോണിയാ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുമോയെന്ന ചോദ്യം സജീവ ചര്‍ച്ചയായിരുന്നു. റായ്ബറേലിയില്‍ മാതാവ് സോണിയ ഗാന്ധിക്ക് പകരം മത്സരിക്കുമെന്നത് മുതല്‍, വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയാകും എന്നത് വരെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ആഭ്യന്തര ചര്‍ച്ചകളില്‍ പ്രിയങ്ക സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായി മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക പരസ്യമായി പ്രകടിപ്പിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം . ജവഹര്‍ ലാല്‍ നെഹറുവിന്‍റെ മണ്ഡലവും, നെഹ്റു കുടുംബത്തിന്‍റെ ആസ്ഥാനവുമായ ഫൂല്‍പൂരില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് പ്രിയങ്കയുടെ പുതിയ പ്രതികരണത്തിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുൽ ഗാന്ധിയോട് നേരിട്ടു സംസാരിച്ചതുമാണ്. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here