കാസർകോട് ബിജെപി സ്ഥാനാർഥിയെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കാസർകോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിനെ കല്യാശ്ശേരി മണ്ഡലം പര്യടനത്തിനിടെ ആക്രമിക്കാൻ ശ്രമിച്ചെന്നു പരാതി. ബൈക്കിലെത്തിയ യുവാക്കൾ സ്ഥാനാർഥിയെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി നേതാക്കൾ കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ അരമണിക്കൂറോളം കുത്തിയിരുന്നു.
കല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവ് റോഡ് ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട് 6.30നു നടന്ന സ്വീകരണ യോഗത്തിൽ പ്രസംഗിക്കവേയാണ് അക്രമം നടന്നത്. ബൈക്കിടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥാനാർഥിയെ ബിജെപി പ്രവർത്തകർ തള്ളിമാറ്റി രക്ഷിച്ചെന്നും യുവാവ് അധിക്ഷേപിച്ചു സംസാരിച്ചതായും കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ബിജെപി നേതാക്കൾ ആരോപിച്ചു. സ്ഥാനാർഥിയോടൊപ്പം എൻഡിഎ നേതാക്കളായ കെ.സജീവൻ, എ.പി.ഗംഗാധരൻ, കെ.ബാലകൃഷ്ണൻ, വിജയൻ മാങ്ങാട് എന്നിവരും കണ്ണപുരം സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. കല്യാശ്ശേരി മണ്ഡലം പര്യടനത്തിന്റെ ഭാഗമായി പഴയങ്ങാടിയിലെ സമാപന പൊതുയോഗം മാറ്റിവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here