‘ഞാൻ വന്നിരിക്കുന്നത് നിങ്ങളിൽ ഒരാളാകാൻ; ജീവിതകാലം മുഴുവൻ വയനാടിനൊപ്പം ഉണ്ടാകും’; രാഹുൽ ഗാന്ധി

താൻ വയനാട്ടിൽ എത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ സഹോദരനായും മകനായുമാണ് താൻ വന്നിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെയല്ല താൻ. നിങ്ങളെ കേൾക്കാനാണ് താൻ വന്നത്. ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യമാണ് നാടിന്റെ ശക്തി. ഒരാശയത്തെ ആർഎസ്എസ് ഇന്ത്യക്ക് മുകളിൽ അടിച്ചേൽപ്പിക്കുകയാണ്. നമ്മുടെ ചരിത്രമാണ് പ്രധാനം. നരേന്ദ്ര മോദി പ്രചരിപ്പിക്കുന്നത് തെറ്റായ ചരിത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ദക്ഷിണേന്ത്യയുടെ ശബ്ദം ഏറ്റെ പ്രധാനപ്പെട്ടതാണ്. മത്സരിക്കാൻ വയനാട് അത്യ ഉത്തമമായ സ്ഥലമാണ്. വിവിധ സമൂഹങ്ങൾ വയനാട്ടിലുണ്ട്. സഹവർത്തിത്വത്തിന്റെ നാടാണ് വയനാട്. കേരളത്തിൽ നിന്നും വയനാട്ടിൽ നിന്നും ഏറെ പഠിക്കാനുണ്ട്. സങ്കുചിത ചിന്ത ഇല്ല. നിങ്ങളുടെ പ്രശ്‌നം വായിച്ചറിയാനല്ല, നിങ്ങളിൽ നിന്ന് നേരിട്ടറിയാനാണ് താൻ വന്നിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
വന്യജീവി അക്രമം, വികസനം തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തണം. അത് മുഖ്യധാരയിൽ എത്തിക്കാൻ നിങ്ങൾക്ക് ഒപ്പം താൻ ഉണ്ടാകും. തന്റെ മൻകീ ബാത്ത് അറിയിക്കാനല്ല, നിങ്ങളിൽ ഒരാൾ ആകാനാണ് താൻ വന്നിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here