മൂന്നര വയസുകാരനെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം എത്തുന്നു

ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മർദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരാണ് സംഘത്തിലുണ്ടാകുക.
മൂന്ന് വയസ്സുകാരനെ മർദ്ദിച്ച കേസിൽ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മാതാവ് പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയതിനാണ് മർദ്ദിച്ചതെന്നാണ് അമ്മയുടെ കുറ്റസമ്മതം.
നേരത്തെ സംഭവത്തിൽ പൊലീസ് മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് Sec 75 , 307 ഐപിസ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. 20 ദിവസം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ പോലീസ് അനേഷണം നടത്തി. കൊണ്ടു വന്ന ഏജൻറുമാരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
തലയോട്ടിയിൽ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ പാടുകളുള്ള ആൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. അമ്മയുടെ കൈയിൽ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here