24 സർവേ; പാലക്കാട് മൂന്നാമതും എം ബി രാജേഷ്

സിപിഐഎമ്മിന്റെ കുത്തക മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് ചരിത്രത്തിൽ ആകെ നാല് തവണ മാത്രമാണ് പാലക്കാട് മണ്ഡലം കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈപ്പിടിയിൽ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളൂ. 1996 മുതൽ സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ് ഈ അതിർത്തി മണ്ഡലം. ഇത്തവണയും ഇടത് മുന്നണി അങ്കത്തിനിറക്കുന്നത് എം ബി രാജേഷിനെയാണ്. ഇത് മൂന്നാം തവണയാണ് രാജേഷ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. രാജേഷിന്റെ ജനകീയ പരിവേഷമാണ് അദ്ദേഹത്തെ വീണ്ടും, വീണ്ടും തെരഞ്ഞെടുക്കാൻ പാർട്ടിയെ പ്രേരിപ്പിച്ച ഘടകം. രാജേഷിന്റെ പ്രധാന എതിരാളി യുഡിഎഫിന്റെ വി കെ ശ്രീകണ്ഠനാണ്. സി കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർത്ഥി. തീ പാറുന്ന പോരാട്ടത്തിനായിരിക്കും പാലക്കാട് സാക്ഷിയാകുക.
ട്വന്റിഫോറും ലീഡ് കോളെജും നടത്തിയ അഭിപ്രായ സർവേയിൽ പാലക്കാട് ഇത്തവണയും എം ബി രാജേഷിനൊപ്പം അണിനിരക്കുമെന്നാണ് വ്യക്തമാക്കുന്നത്. എം ബി രാജേഷിന് 46 ശതമാനം വോട്ടായിരിക്കും ലഭിക്കുക. യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് 32 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 17 ശതമാനവും വോട്ടായിരിക്കും ലഭിക്കുക. മികച്ച ഭൂരിപക്ഷത്തിലായിരിക്കും എം ബി രാജേഷ് വിജയിക്കുക.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here