ചികിത്സാ പിഴവ്; കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടർമാർ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ട്
ചികിത്സാ പിഴവിനെ തുടർന്ന് സൗദിയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടർമാർ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുളള ഡോക്ടർമാർക്കാണ് രാജ്യത്തിന് പുറത്തു പോകാൻ വിലക്ക് ഏർപ്പെടുത്തിയത്.
ബിഷയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിലെ സർജറി, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർക്കാണ് യാത്രാ വിലക്കുളളത്. ചികിത്സക്കെത്തിയവർ നൽകിയ പരാതിയെ തുടർന്നാണ് ഡോക്ടർമാർക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
ചികിത്സയിലിരിക്കെ മരണം സംഭവിക്കുക, അവശത നേരിടുക തുടങ്ങിയ പരാതികളാണ് ഡോക്ടർമാർക്കെതിരെ ഉന്നയിച്ചിട്ടുളളത്. ഇതിനെ തുടർന്ന് പരാതി പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ് വിദഗ്ദ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, അന്വേഷണം നേരിടുന്ന ഡോക്ടർമാർ ജോലിയിൽ തുടരുകയാണ്. വിദഗ്ദ സമിതിയുടെ അന്വേഷണത്തിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേസ് പബഌക് പ്രോസിക്യൂഷന് കൈമാറും. വിചാരണക്കു ശേഷം ചികിത്സാ പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയാൽ മാത്രമാണ് ശിക്ഷ ലഭിക്കുക. ഡോക്ടർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതിക്കാർക്ക് അവകാശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here