റമദാനെ വരവേല്‍ക്കാന്‍ മദീനയിലെ പ്രവാചകന്റെ പള്ളി ഒരുങ്ങി

റമദാനെ വരവേല്‍ക്കാന്‍ മദീനയിലെ പ്രവാചകന്റെ പള്ളി ഒരുങ്ങി. റംമദാനോടനുബന്ധിച്ച് പള്ളിയിലെത്തുന്ന തീര്‍ഥാടകരുടെ സേവനത്തിനായി അയ്യായിരം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.
വിശുദ്ധ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും മദീനയിലെ മസ്ജിദുന്നബവിയില്‍ പൂര്‍ത്തിയായതായി ഹറംകാര്യ വിഭാഗം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനും സുഗമമായി പ്രാര്‍ത്ഥന നടത്താനും സൗകര്യം ഒരുക്കും. തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി അയ്യായിരം തൊഴിലാളികളെ മസ്ജിദുന്നബവിയില്‍ നിയോഗിച്ചിട്ടുണ്ട്.
പുണ്യജലമായ സംസം മക്കയില്‍ നിന്നും മുന്നൂറ് ടണ്‍ ദിനംപ്രതി മദീനയില്‍ എത്തിക്കും. പ്രമുഖ പണ്ഡിതരുടെ ക്ലാസുകള്‍ എല്ലാ ദിവസവും പള്ളിയില്‍ ഉണ്ടാകും. ഹറം ലൈബ്രറി സന്ദര്‍ശിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും അവസരം ഉണ്ടാകും. ലൈബ്രറിയില്‍ നിന്ന് ആരാധനാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട സൗജന്യ പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യും. വിശുദ്ധ ഖുര്‍ ആനും വിവിധ ഭാഷകളിലുള്ള പരിഭാഷകളും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യും. ഇഫ്താര്‍, റമദാനിലെ രാത്രി നിസ്‌കാരങ്ങളായ തറാവീഹ്, തഹജ്ജുദ് എന്നിവക്കും ഹറംപള്ളിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here