Advertisement

പിഎച്ച്ഡി  കിട്ടിയതു കൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല; തോമസ് ഐസക്കിനെതിരെ ശ്രീധരൻ പിള്ള

May 6, 2019
1 minute Read

പിഎച്ച്ഡി കിട്ടിയതു കൊണ്ട് ഇംഗ്ലീഷ് അറിയണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള . പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കുന്നത്, നിയമം അനുവദിക്കുമെങ്കിൽ താൽക്കാലികമായി നിർത്തിവെയ്ക്കണമെന്നാണ്  കത്തിൽ താൻ ആവശ്യപ്പെട്ടതെന്നും അല്ലാതെ തോമസ് ഐസക് ആരോപിച്ചതു പോലെ ദേശീയപാത വികസനം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ശ്രീധരൻപിള്ള രംഗത്തെത്തിയത്.

Read Also; ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ളയെന്ന് ധനമന്ത്രി; ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്

ന്യായമായ സഹായത്തിന് ആരു വന്നാലും താൻ അതിൽ രാഷ്ട്രീയം നോക്കാറില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പലരും വന്ന് നിവേദനങ്ങൾ നൽകാറുണ്ട്. ഇതെല്ലാം പരിശോധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു കൊടുക്കാറുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അന്നു തന്നെ കാണാൻ വന്ന സംഘത്തിൽ മൂത്തകുന്നം ഭാഗത്തെ ഒരു സിപിഎം നേതാവും ഉണ്ടായിരുന്നു. പാർട്ടി നോക്കിയല്ല ആളുകളെ താൻ സഹായിക്കുന്നതെന്നും ആവശ്യം ന്യായമാണെങ്കിൽ കഴിയുന്ന രീതിയിൽ സഹായിക്കുമെന്നും ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Read Also; ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശം; പരാമർശം നിയമലംഘനമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട്

ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്‌ ശ്രീധരൻപിള്ളയാണെന്നും ശ്രീധരൻപിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണമെന്നും തോമസ് ഐസക് നേരത്തെ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ശ്രീധരൻ പിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തും ധനമന്ത്രി തോമസ്  ഐസക്ക് പുറത്തുവിട്ടു. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നതെന്നും അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top