ഈ മാസം 21നു ചേരാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എസ്പി – ബി എസ്പി സംഖ്യവും തൃണമൂല്‍ കോണ്‍ഗ്രസും പങ്കെടുക്കില്ല

ഈ മാസം 21നു ചേരാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിലെന്ന നിലപടില്‍ എസ് പി – ബി എസ് പി സഖ്യവും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പ് പ്രതിപക്ഷ ഐക്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ യോഗത്തിന് ചുക്കാന്‍ പിടിക്കുന്നത്.
23നു തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്ന കാര്യത്തില്‍ ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയാണു 21നു ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചത്. എന്നാല്‍ ഫലം പുറത്തു വന്നതിനു ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് മായാവതിയുടെയും അഖിലേഷ് യാദവിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യവും മമത ബാനര്‍ജിയുടെ ടിഎംസിയും.
ബിജെപി യെ പോലെ തന്നെ കോണ്‍ഗ്രസിനും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ആയില്ലെങ്കില്‍ വലിയ സാധ്യതകള്‍ മുന്നിലുണ്ടെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. പ്രധാനമന്ത്രി പദം ലക്ഷ്യം വെക്കുന്ന പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല ബി ജെ പി യുടെ പിന്തുണ ലഭിച്ചാലും സ്വീകരിക്കാമെന്നും ആലോചിക്കുന്നു. തമിഴ്‌നാട്ടിലെ ഡി എം കെ പോലുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകണമെന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അത്തരം പാര്‍ട്ടികള്‍ക്കൊപ്പം ഫലപ്രഖ്യാപിനത്തിനു മുന്‍പ് യോഗം ചേരുന്നത് മറ്റു സാധ്യതകളെ അടക്കും. എസ്പിബി എസ്പി സഖ്യവും ടിഎംസിയും പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ബിജെപി യെ സംബന്ധിച്ചും വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. എന്‍ഡിഎ സഖ്യത്തിനു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഈ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ എളുപ്പത്തില്‍ കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 21 ന് നടക്കുന്ന യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികള്‍ എത്തുമെന്നതിനെ ആശ്രയിച്ചിരിക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ സാധ്യത ചര്‍ച്ചകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here