Advertisement

നെയ്യാറ്റിൻകര ആത്മഹത്യ; ഭവന വായ്പക്ക് ഇളവ് നൽകാൻ തയ്യാറാണെന്ന് കാനറാ ബാങ്ക്

May 16, 2019
0 minutes Read

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ഭവന വായ്പയ്ക്ക് ഇളവ് നൽകാൻ തയ്യാറാണെന്ന് കാനറാ ബാങ്ക്. ഇക്കാര്യം ഹർജി പരിഗണിക്കുന്ന ദിവസം കോടതിയെ അറിയിക്കും. വായ്പ തിരിച്ചടവ് തീയതി നിശ്ചയിച്ചത് ചന്ദ്രനാണെന്നും, ലേഖയും വൈഷ്ണവിയും ഒപ്പിട്ടത് ചന്ദ്രന്റെ നിർദ്ദേശ പ്രകാരമാണെന്നും അസിസ്റ്റൻഡ് റീജിയണൽ മാനേജർ മുരളി മനോഹർ തിരുവനന്തപുരത്ത് ട്വന്റി ഫോറിനോട് പറഞ്ഞു.

ലേഖയും വൈഷ്ണവിയും ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ മാനുഷികമായ പരിഗണന കണക്കിലെടുത്താണ് വായ്പയിൽ ഇളവു നൽകാൻ കാനറാ ബാങ്ക് തീരുമാനിച്ചത്. ബാങ്കിന്റെ ജപ്തി നടപടി ചോദ്യം ചെയ്തുള്ള ഹർജി മെയ് 20 നാണ് കോടതി പരിഗണിക്കുന്നത്. ഹർജി പരിഗണിക്കുന്ന വേളയിൽ ഇളവ് നൽകാൻ തയ്യാറാണെന്ന കാര്യം കോടതിയെ അറിയിക്കുമെന്നും മുരളി മനോഹർ പറഞ്ഞു.

അതേസമയം, സംഭവത്തിൽ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്തുവന്നു. ലേഖയുടെതെന്ന് കരുതുന്ന കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക്കിൽ, സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ചന്ദ്രനും കൃഷ്ണമ്മയും ശ്രമിച്ചിരുന്നതായി പറയുന്നു. പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് നോട്ട് ബുക്ക് കണ്ടെത്തിയത്. ലേഖ കടന്നുപോയത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണെന്നും നോട്ട്ബുക്കിലുണ്ട്.

കടങ്ങൾ എങ്ങനെ ഉണ്ടായിയെന്നും ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ചു ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു ശ്രമം. തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാർ ഭർത്താവിന്റെ അമ്മ ശ്രമിച്ചിരുന്നതായും കുറിപ്പിലുണ്ട്. ഓരോ ദിവസത്തെയും ചിലവുകൾ സംബന്ധിച്ചും ബുക്കിൽ പരാമർശമുണ്ട്.

ലേഖയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. മൊഴി നൽകാൻ ഹാജരാകണമെന്ന് കാട്ടി കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിലെ ഉദ്യോഗസ്ഥർക്കും പൊലീസ് കത്ത് നൽകും. കൂടുതൽ മൊഴികളും രേഖകളും ലഭിക്കുന്നതിനനുസരിച്ച് പ്രതികളെ വിശദ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.കേസിൽ ലേഖയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരാണ് പ്രതികളായിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നെയ്യാറ്റിൻകരയിലെ വീട്ടിൽ ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവ സ്ഥലത്തും ലേഖ ആശുപത്രിയിലുമാണ് മരിച്ചത്. കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു വാർത്തകൾ. കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യക്ക് കാരണമായി എന്ന നിർണ്ണായക വിവരങ്ങളും പിന്നാലെ പുറത്തുവന്നു. ഇത് വ്യക്തമാക്കുന്ന ലേഖ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. വീട് നിർമ്മാണത്തിനെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top