തെരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസനെതിരെ ചെരുപ്പേറ്

മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ചെരുപ്പേറ്. തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. കമൽ ഹാസൻ സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വേദിയിലേക്ക് ചെരുപ്പുകൾ വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ മക്കൾ നീതി മയ്യം പ്രവർത്തകർ പൊലീസിൽ പരാതി നൽകി.
ഗോഡ്‌സെക്കെതിരെ കമൽ ഹാസൻ നടത്തിയ പരാമർശമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി, ഹനുമാൻ സേന സംഘടനകളിലെ പതിനൊന്നോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഗോഡ്‌സെക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കമൽ ഹാസനെതിരെ ഒരു വിഭാഗം പൊലീസിൽ പരാതി നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കമലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Read more: മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കമൽ ഹാസനെതിരെ ക്രിമിനൽ കേസ്
അരവാകുറിച്ചിയിലെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കമൽ ഹാസൻ ഗോഡ്‌സെക്കെതിരെ പരാമർശം നടത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്‌സെയാണെന്നുമായിരുന്നു കമൽ ഹാസൻ പറഞ്ഞത്. 2017 നവംബറിലും ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here