യാക്കൂബ് വധക്കേസ്; വിധി പറയുന്നത് മാറ്റി

സിപിഐഎം പ്രവർത്തകനായ കണ്ണൂർ കീഴൂർ പുന്നാട്ടെ താണി കല്ല് വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് മാറ്റി. മെയ് 22 ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.
2006 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കല്ലിക്കണ്ടി ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബിജെപി പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടക്കുകയും രക്ഷപെടുന്നതിനിടെ യാക്കൂബ് അയൽ വീട്ടിൽ അഭയം തേടുകയും ചെയ്തു. ഇവിടെ എത്തിയ ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആർ എൽ ബൈജു മുമ്പാകെ വിചാരണ പൂർത്തിയായ കേസിൽ ബിജെപി പ്രവർത്തകരായ പുന്നാട് ദീപം വീട്ടിൽ ശങ്കരൻ മാസ്റ്റർ, വിലങ്ങേരി മനോഹരൻ, തെക്കെവീട്ടിൽ വിജേഷ്, വത്സൻ തില്ലങ്കേരി, മാവില ഹരീന്ദ്രൻ തുടങ്ങി 16 പേരാണ് പ്രതികൾ.
സംഭവത്തിൽ പരിക്കു പറ്റിയവരെയും സംഭവം നേരിൽ കണ്ടവരെയും കേസന്വേഷണത്തിന് മുഖ്യപങ്ക് വഹിച്ച ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, കെ.മുരളീധരൻ, രതീഷ് കുമാർ, ഷിൻഡോ, വിനോദൻ, തുടങ്ങിയ 24 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ പി ബിനിഷയും, പ്രതികൾക്ക് വേണ്ടി അഡ്വ പി എസ് ശ്രീധരൻപിള്ള, അഡ്വ ടി സുനിൽകുമാർ, അഡ്വ. പി പ്രേമരാജൻ തുടങ്ങിയവരുമാണ് ഹാജരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here