സ്വന്തം നാടിന്റെ പേരില്‍ അരി വിളയിപ്പിച്ച് കൊടുമണ്‍ നിവാസികള്‍
തരിശായി കിടന്ന ഇരുന്നൂറേക്കര്‍ സ്ഥലത്ത് നെല്‍ കൃഷി നടത്തി സ്വന്തം നാട്ടിന്റെ പേരില്‍ അരിയായി പുറത്തിറക്കിയതിന്റെ സന്തോഷത്തിലാണ് കൊടുമണ്‍ നിവാസികള്‍. രാസവസ്തുക്കളുടെ ഉപയോഗവും കീടനാശിനി പ്രയോഗമില്ലാതെയുമാണ് നെല്‍കൃഷി നടത്തി കൊടുമണ്‍ റൈസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വര്‍ഷങ്ങളോളം തരിശായി കിടന്ന സ്ഥലത്താണ് പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ കൃഷി ചെയ്തത്. 260 ഏക്കറില്‍ നിന്ന് നാല് ലക്ഷം കിലോഗ്രാം നെല്ലാണ് ഉല്‍പാദിപ്പിച്ചത്. കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 100 ടണ്‍ നെല്‍ വാങ്ങി. കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലയായ 25 രൂപ 30 പൈസ സംഭരണ സമയത്ത് തന്നെ നല്‍കി. ബാക്കിയുള്ള നെല്ല് കര്‍ഷകര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു നല്‍കി. സൊസൈറ്റി ഏറ്റെടുത്ത നെല്ല് ഓയില്‍പാം ഇന്ത്യയുമായി സഹകരിച്ച് അരിയാക്കി മാറ്റുകയും കൊടുമണ്‍ റൈസ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയുമായിരുന്നു.
കൊടുമണ്‍ റൈസിന്റെ വിപണനോദ്ഘാടനം കൃഷി മന്ത്രി വി. എസ്.സുനില്‍കുമാറാണ് നിര്‍വഹിച്ചത്. കൊടുമണ്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റാള്‍ തുടങ്ങിയാണ് വില്‍പ്പന നടത്തുന്നത്. നെല്ലില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
228 കര്‍ഷകരാണ് കൃഷിയ്ക്ക് ഉണ്ടായിരുന്നത്. ജില്ലയില്‍ അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം നെല്‍പ്പാടങ്ങളുള്ള കൊടുമണ്‍ പഞ്ചായത്തില്‍ 1200 ഹെക്ടറിലേക്കും കൃഷി വ്യാപിപിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സബ്സിഡി കൂടി നല്‍കിയാല്‍ ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും കൊടുമണ്‍ റൈസിന്റെ വില്‍പ്പന വ്യാപിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here