‘ഇടതുപക്ഷം അപ്രസക്തമാകില്ല, കൂടുതൽ ശക്തിപ്പെടുക തന്നെ ചെയ്യും’: പി രാജീവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കടുത്ത തോൽവിയിൽ അണികൾക്ക് കരുത്ത് പകർന്ന് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. പൊതുപ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് പാർലമെന്ററി രംഗമെന്നും വിജയിക്കാനായില്ലെങ്കിലും അതും ഒരു അനുഭവമാണെന്ന് രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഓരോ അനുഭവവും ഓരോ പാഠമാണ്. കേരളത്തിലാകെ പ്രകടമായ പ്രവണതകൾ ഏറ്റവും ശക്തമായി പ്രതിഫലിക്കാവുന്ന സാമൂഹ്യഘടനയുള്ള മണ്ഡലമാണ് എറണാകുളം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകൾ ലഭിച്ചെങ്കിലും അതിനെയെല്ലാം തീർത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത്. മോദി ഭീതി യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങൾ ഭീതിയുടെ ഇരുട്ടിൽ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിച്ച് തിരുത്തുമെന്നും പി രാജീവ് പറഞ്ഞു.
ഇനിയും ഇന്നലെകളിലേതുപോലെ തന്നെ ജനങ്ങൾക്കൊപ്പം എല്ലാ നല്ല കാര്യങ്ങൾക്കും കൂടെയുണ്ടാകും. ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽപ്പോലും നിരന്തരമായ പോരാട്ടം അനിവാര്യമാകുന്ന കാലത്ത് പാർലമെന്റിന് പുറത്തുള്ള ജനകീയ പോരാട്ടങ്ങളിൽ അടിയുറച്ചു നിൽക്കാം.
ഇടതുപക്ഷം അപ്രസക്തമാകില്ല. സൂര്യൻ അസ്തമിക്കുന്നില്ല, കാർ മേഘങ്ങൾക്ക് ക്ഷണിക നേരത്തേക്ക് മറച്ചുവെയ്ക്കാമെന്നു മാത്രം. കൂടുതൽ പ്രകാശത്തോടെ ഇടതു പക്ഷ രാഷ്ട്രീയം ശക്തിപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പൊതുപ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് പാർലമെന്ററി രംഗം. വിജയിക്കാനായില്ലെങ്കിലും ഇതും ഒരു അനുഭവമാണ്. ഓരോ അനുഭവവും ഓരോ പാീമാണ്. കേരളത്തിലാകെ പ്രകടമായ പ്രവണതകൾ ഏറ്റവും ശക്തമായി പ്രതിഫലിക്കാവുന്ന സാമൂഹ്യഘടനയുള്ള മണ്ഡലമാണ് എറണാകുളം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകൾ ലഭിച്ചെങ്കിലും അതിനെയെല്ലാം തീർത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത്. മോദി ഭീതി യു ഡി എഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങൾ ഭീതിയുടെ ഇരുട്ടിൽ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിച്ച് തിരുത്തും.
വോട്ടു ചെയ്ത 322110 പേർക്ക് നന്ദി. വോട്ടു ചെയ്യാത്തവരോടും സ്‌നേഹം. വിജയിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇന്നലെകളിലേതുപോലെ തന്നെ ജനങ്ങൾക്കൊപ്പം എല്ലാ നല്ല കാര്യങ്ങൾക്കും .. ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽപ്പോലും നിരന്തരമായ പോരാട്ടം അനിവാര്യമാകുന്ന കാലത്ത് പാർലമെണ്ടിന് പുറത്തുള്ള ജനകീയ പോരാട്ടങ്ങളിൽ അടിയുറച്ചു നിൽക്കാം. ഇടതുപക്ഷം അപ്രസക്തമാകില്ല.
സൂര്യൻ അസ്തമിക്കുന്നില്ല, കാർ മേഘങ്ങൾക്ക് ക്ഷണിക നേരത്തേക്ക് മറച്ചു വെയ്ക്കാമെന്നു മാത്രം. കൂടുതൽ പ്രകാശത്തോടെ ഇടതു പക്ഷ രാഷ്ട്രീയം ശക്തിപ്പെടുക തന്നെ ചെയ്യും. വിശ്രമ രഹിതമായി പ്രവർത്തിച്ച പ്രിയപ്പെട്ടവരെ , നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയൻ ഗോവണി പോലെയാണ്. കയറ്റിറക്കങ്ങൾ, വളവു തിരിവുകൾ…. തിരിച്ചിറങ്ങുകയണോയെന്ന് തോന്നിയെന്നു വരാം, എന്നാൽ ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെ. എല്ലാ തിരിച്ചടികളിൽ നിന്നും പാഠം ഉൾകൊണ്ട്, തിരുത്തി, കൂടുതൽ കരുത്തോടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here