നിപ വൈറസ് ഭീതി ഒരാണ്ട് പിന്നിടുമ്പോള്‍ അവഗണിക്കപ്പെടുന്ന താല്‍ക്കാലിക ജീവനക്കാര്‍…

നിപവൈറസ് ഭീതി വിതച്ചതിന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട് പിന്നിടുമ്പോളും നിപ താത്കാലിക ജീവനക്കാര്‍ ഇന്നും അവഗണിക്കപ്പെടുകയാണ്.വാഗ്ധാനങ്ങള്‍ പാഴ് വാക്കായതിനെ തുടര്‍ന്ന് വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണിവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും തുടര്‍ച്ചയായി ജോലി നല്‍കാമെന്ന ഉറപ്പിലാണ് ആദ്യ സമരം അവസാനിച്ചത്.
അപ്രതീക്ഷിതമായെത്തിയ നിപ രോഗം നാടിനെയാകെ ഭീതിയിലാഴിത്തിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. എന്നാല്‍ അന്ന് ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്ത മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.നിപ പ്രതിരോധ നാളുകളില്‍ ആരോഗ്യമന്ത്രിയടക്കം വാക്ക് നല്കിയതായിരുന്നു ഈ താത്കാലിക ജീവനക്കാരുടെ സ്ഥിര നിയമനം. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 31 ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ കഴിഞ്ഞ ജനുവരി 4 ന് നിരാഹാര സമരം ആരംഭിച്ചത്.
സമരം 19 ദിവസം പിന്നിട്ടപ്പോള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായി. മെഡിക്കല്‍ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും തുടര്‍ച്ചയായി ജോലി നല്‍കാം എന്നായിരുന്നു അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ 4 മാസം പിന്നിട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല.
ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് വീണ്ടും സമരത്തിനുള്ള തയ്യാറെടുപ്പിലാണിവര്‍. ഈ 27 മുതല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ വീണ്ടും നിരാഹാര സമരമിരിക്കുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here