ഷോർട്ട് സർക്യൂട്ടല്ല; തിരുവനന്തപുരം പഴവങ്ങാടിയിലെ അമ്പ്രല മാർട്ടിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ ഫയർഫോഴ്സ്; സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നും അന്വേഷിക്കുന്നു

തിരുവനന്തപുരം പഴവങ്ങാടിയിലെ ചെല്ലം അമ്പ്രല മാർട്ടിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ ഫയർഫോഴ്സ്. അപകട കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഇലക്ട്രിക്കൽ വിഭാഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തീപിടുത്തമുണ്ടായ സ്ഥാപനങ്ങൾക്ക് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇതാണോ കടകളിലേക്ക് പടർന്നതെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച്ച ചെല്ലം അമ്പ്രല്ല മാർട്ടിലും സുപ്രീം ലെതർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലുമായുണ്ടായ തീപിടുത്തത്തിൽ ഒരു കോടി 80 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും 5 മണിക്കൂർ നീണ്ടു നിന്ന തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടി ക്കാട്ടി ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചു. ഷോർട്ട് സർക്യൂട്ടല്ല തീ പിടുത്തത്തിന്റെ കാരണമെന്ന് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ തീപിടുത്തത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നും ഫയർഫോഴ്സ് അന്വേഷിക്കുന്നുണ്ട്.
തീപിടുത്തമുണ്ടായ സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിലുള്ള പല സ്ഥാപനങ്ങളുടെയും പുറക് വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന പതിവുണ്ടായിരുന്നതായി സാക്ഷിമൊഴികളുണ്ട്. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ ഏഴ് മണിക്കാണ് തീപിടുത്തം തുടങ്ങിയതെന്ന് വ്യക്തമാണ്. എന്നാൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുന്നത് 10 മണിയോട് കൂടിയാണ്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ പുകയാണെന്ന് കരുതിയാണ് ഫയർഫോഴ്സിനെ വിവരം അറിയിക്കാൻ വൈകിയതെന്നാണ് നിഗമനം. ഇത് തീ വലിയ തോതിൽ പടരാൻ കാരണമായി. എന്നാൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണോ തീ പിടുത്തത്തിന്റെ കാരണമെന്ന കണ്ടെത്തലില്ല. റീജിയണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഫയർഫോഴ്സ് മേധാവിക്ക് സമർപ്പിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here