സസ്പെൻഷനിലായിരുന്ന എസ്ഐയെ തിരിച്ചെടുത്ത നടപടി; കെവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി

കെവിൻ കേസിൽ സസ്പെൻഷനിലായ മുൻ ഗാന്ധിനഗർ എസ് ഐ എം എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ് ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി സ്വീകരിച്ച മുഖ്യമന്ത്രി വേണ്ടത് പോലെ ചെയ്യാമെന്ന ഉറപ്പ് നൽകിയതായി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് കെവിന്റെ കുടുംബം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി.
മകന്റെ ഘാതകരെ രക്ഷിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുക വഴി കെവിന് നീതി നിഷേധിക്കുകയാണെന്നും ഈ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കെവിന്റെ പിതാവ് ജോസഫും, മാതാവ് മേരിയും സഹോദരി കൃപയും മുഖ്യമന്ത്രിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവിനും ഡിജിപിക്കും പരാതി നൽകുമെന്നും ജോസഫ് പറഞ്ഞു.
കെവിൻ കേസിൽ ഗുരുതര വീഴ്ച വരുത്തിയ ഷിബുവിനെ എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെയുടെ നിർദ്ദേശപ്രകാരമാണ് സർവീസിൽ തിരിച്ചെടുത്തത്. പിരിച്ചുവിടുന്നതിന് മുമ്പ് എസ്ഐയോട് വിശദീകരണം ചോദിക്കുകയും ഇതിന് എസ് ഐ തന്ന മറുപടി തൃപ്തികരവുമാണെന്നാണ് പൊലീസ് വിശദീകരണം. അതേസമയം കെവിൻ കേസിൽ എസ് ഐ ഷിബുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ തീരുമാനമായി.
ജൂനിയർ എസ്ഐ ആയി തരം താഴ്ത്തിയ ഷിബുവിന് ഇടുക്കിയിലാണ് നിയമനം നൽകിയിരിക്കുന്നത്. അതോടൊപ്പം ഷിബുവിന്റെ ആനുകൂല്യങ്ങളും ശമ്പള വർധനയും തടയാനും സീനിയോറിറ്റി വെട്ടിക്കുറയ്ക്കാനും ശുപാർശയുണ്ട്.പിരിച്ചു വിടുന്നതിനു നിയമ തടസ്സമുണ്ടെന്നും വിശദമായ പരിശോധന വേണ്ടിവരുമെന്നുമാണ് പൊലീസ് അധികാരികളിൽ നിന്നു ലഭിക്കുന്ന സൂചന.അതിനിടെ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here