നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇനിയും നടപടിയുണ്ടാകും; നിലപാടുകൾ ധാർഷ്ട്യമെങ്കിൽ അത് തുടരുമെന്നും മുഖ്യമന്ത്രി

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇനിയും നടപടികളുണ്ടാകുമെന്നും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നടപ്പിലാക്കാൻ ശക്തമായി മുന്നിൽ നിന്നതാണ് ധാർഷ്ട്യമെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും. ശബരിമല കയറാൻ സ്വയമേ തയ്യാറായി വന്ന സ്ത്രീകളെ തടയാൻ സർക്കാരിന് സാധ്യമല്ല. അത് കോടതി വിധിയുടെ ലംഘനമാണ്. സർക്കാർ കോടതി വിധിക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുരുഷന് തുല്യമായ നീതി സ്ത്രീകൾക്കും വേണമെന്നതാണ് സർക്കാരിന്റെ നിലപാട്. മുമ്പുള്ള കാലത്തെ മടക്കിക്കൊണ്ട് വരാൻ ആരും നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടതുപക്ഷം ഒരു ഭാഗത്തും മറ്റുള്ളവർ മറുഭാഗത്തും എന്ന നിലയിലായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിലെ പ്രചാരണം. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരെ കൂടെ നിർത്തി മുസ്ലിം ലീഗ് വഴിവിട്ട നീക്കം നടത്തി. നാല് വോട്ടു കൂട്ടാൻ എന്തും ചെയ്യാമെന്ന നിലയിലേക്ക് അവർ എത്തി. സർക്കാർ വിരുദ്ധ വികാരം എവിടെയും പ്രതിഫലിച്ചിട്ടില്ല. മുന്നണിക്ക് വോട്ട് ചെയ്യാത്തവർക്ക് പോലും തങ്ങളോട് എതിർപ്പില്ലെന്നും ഈ തെരഞ്ഞെടുപ്പ് പരാജയത്തോടെ തകർന്നു പോകുന്നതല്ല ഇടതുമുന്നണിയെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here