അബ്ദുള്ളക്കുട്ടിക്കെതിരെ വീക്ഷണം; കോൺഗ്രസിൽ നിന്നു കൊണ്ട് ബിജെപിക്ക് മംഗള പത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ല
നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടു നടക്കുന്ന ദേശാടന പക്ഷിയാണെന്ന് മുഖപ്രസംഗത്തിൽ വീക്ഷണം കുറ്റപ്പെടുത്തുന്നു. ‘അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കോൺഗ്രസിൽ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വീക്ഷണം മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.ദേശാടന പക്ഷിയെപ്പോലെ വാസസ്ഥലം മാറുന്ന അബ്ദുള്ളക്കുട്ടി കോൺഗ്രസിലെത്തിയത് അധികാരമോഹവുമായിട്ടാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ശീലിച്ചിട്ടുള്ള ഇത്തരക്കാരെ കോൺഗ്രസിൽ തുടരാൻ അനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
Read Also; എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ച നടത്തിയതായി സൂചന
തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിയുടെ ഭരണ തന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണെന്നും മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സ്വച്ഛ് ഭാരത് സ്‌കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് ടോയ്ലറ്റ് നൽകിയതും 6 കോടി കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷൻ നൽകിയതുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും നരേന്ദ്രമോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മോദിയെ പ്രശംസിച്ചുള്ള പോസ്റ്റ് വിവാദമായതിനെ തുടർന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തു വരുകയും ചെയ്തിരുന്നു. കോൺഗ്രസിൽ നിന്നുള്ള ആരും മോദിയെ പ്രശംസിക്കരുതെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി കെപിസിസി വിശദീകരണം തേടുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here