56 പേർ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; വ്യത്യസ്തരായി രണ്ടു പേർ

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്തരായി രണ്ട് മന്ത്രിമാർ. 56 മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ട് പേർ ചെയ്തത് ‘സഗൗരവം ദൃഢപ്രതിജ്ഞ’ ചെയ്യുന്നു എന്നർത്ഥം വരുന്ന ‘solemnly affirming’ എന്ന പ്രയോഗം ഉപയോഗിച്ചാണ്. രാംവിലാസ് പസ്വാനും എൽജെപി നേതാവ് റാവു ഇന്ദ്രജിത് സിംഗുമാണ് ‘ദൈവനാമം’ മാറ്റി പിടിച്ച് സത്യപ്രതിജ്ഞ ചെയ്തത്. എഎൻഐയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായും മന്ത്രിസഭയിലേക്കെത്തി. രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി എന്നിവരടക്കം പ്രധാന നേതാക്കൾ വീണ്ടും മന്ത്രിസഭയിൽ ഇടംപിടിച്ചു. കഴിഞ്ഞ സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അരുൺ ജെയ്റ്റിയും സുഷമ സ്വരാജും മന്ത്രിസഭയിലില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും സ്വയം പിന്മാറുകയായിരുന്നു.
രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവൻമാർ ഉൾപ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, പതിനായിരത്തോളം പേരെ സാക്ഷിനിർത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here