ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ച വെളിപ്പെടുത്തൽ; തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി

വയലനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിൽ നടത്തിയതിന് പിന്നാലെ ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി ജോർജ്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. പൊലീസിന് മുൻപാകെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ തയ്യാറാണെന്നും സോബി പറഞ്ഞു.
ബാലഭാസ്ക്കറിന്റേത് അപകട മരണമല്ലെന്നാണ് വിശ്വസിക്കുന്നത്. എവിടെ വേണമെങ്കിലും മൊഴി നൽകാൻ തയ്യാറാണ്. എറണാകുളത്തിന് പുറത്തുപോയി മൊഴി നൽകണമെങ്കിൽ പൊലീസ് സംരക്ഷണം വേണം. മൊഴി നൽകിയ ശേഷം തനിക്ക് വീട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും സോബി വ്യക്തമാക്കി.
Read more: ബാലഭാസ്ക്കറിന്റെ മരണം; പ്രകാശ് തമ്പിയുടെ മൊഴിയെടുക്കൽ വൈകും
ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹത സൂചിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇന്നലെയാണ് സോബി ജോർജ് നടത്തിയത്. അപകടം നടന്ന സമയത്ത് തിരുനൽവേലിക്ക് പോവുകയായിരുന്നു സോബി. ഈ സമയം റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയിൽ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ ബൈക്കിൽ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി സോബി പറഞ്ഞിരുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവർ നിരസിക്കുകയും ചെയ്തതായി സോബി വ്യക്തമാക്കിയിരുന്നു.
പിന്നീട് കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് വാഹനാപകടത്തിൽ പരിക്കേറ്റത് ബാലഭാസ്കർ ആണെന്ന വിവരം സോബി ജോർജ് അറിയുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മരണത്തിലെ ദുരൂഹത പലരും പറഞ്ഞതിനെ തുടർന്ന് സോബി തനിക്കുണ്ടായ സംശയം സുഹൃത്തും, ഗായകനുമായ മധു ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് അറിയിച്ചു. ബാലഭാസക്കറിന്റെ മാനേജർ പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ മധു ബാലകൃഷ്ണൻ പറയുകയായിരുന്നു. പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും അൽപ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങൾ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി പറഞ്ഞിരുന്നു.
ബാലഭാസ്ക്കറിന്റെ മുൻ മാനേജറായ പ്രകാശ് തമ്പിയെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രകാശ് തമ്പിക്ക് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയർന്നത്. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് സംഘം സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. നിലവിൽ റിമാൻഡിലുള്ള പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here