ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി മഹാസഖ്യം തകർച്ചയിലേക്ക്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിഎസ്പി തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് അധ്യക്ഷ മായാവതി ഈ തീരുമാനം പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിനു കാരണമായത് പ്രതിപക്ഷ മഹാസഖ്യവും അഖിലേഷ് യാദവുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകൾ ബിഎസ്പിക്ക് നേടിനൽകാൻ എസ്പിക്കു സാധിച്ചില്ലെന്നും മായാവതി പറഞ്ഞു. സ്വന്തം ഭാര്യ ഡിംപിൾ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നും മായാവതി പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒന്‍പത് എംഎൽഎമാരും എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎൽഎമാരും ജയിച്ചതിനെ തുടർന്നാണ് 11 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ഈ മണ്ഡലങ്ങളിലേക്കു സ്ഥാനാർഥികളുടെ പട്ടിക തയാറാക്കാൻ മായാവതി പ്രവർത്തകർക്കു നിർദേശം നൽകി.
ഉത്തർപ്രദേശിൽ 38 സീറ്റുകളിൽ മത്സരിച്ച ബിഎസ്പി 10 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. 37 സീറ്റുകളിൽ മത്സരിച്ച സമാജ്വാദി പാർട്ടി അഞ്ച് സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാനത്ത് ബിജെപിക്ക് 62 സീറ്റുകൾ ലഭിച്ചപ്പോൾ കോണ്‍ഗ്രസാകട്ടെ ഒരു സീറ്റിലേക്കു മാത്രമായി ചുരുങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here