‘ടി പി വധത്തിന്റെ കിംഗ് മേക്കർ പി ജയരാജൻ; അന്വേഷണം മുന്നോട്ടു പോയിരുന്നെങ്കിൽ കുടുങ്ങുക പിണറായി വിജയൻ’; തുറന്നടിച്ച് കെ സുധാകരൻ

ടി പി ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം നേതാവ് പി ജയരാജനെന്ന് കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരൻ. അക്കാര്യം വടകരയിലെ എല്ലാ ആളുകൾക്കും അറിയാം. സിപിഐഎമ്മിനകത്ത് ഇന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ അമർഷമുള്ള നിരവധി കുടുംബങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിലെ കിംഗ് മേക്കർ ജയരാജനാണെന്ന് ആ കുടുംബങ്ങൾക്കൊക്കെയറിയാം. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കിൽ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നെന്നും സുധാകരൻ പറഞ്ഞു. 24 ന്റെ വാർത്തവ്യക്തിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കിൽ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിരുന്നു. അത് താൻ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തിൽ പല ഇടപെടലുകൾ നടന്നിട്ടുണ്ട്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താൻ സംസാരിച്ചിട്ടുണ്ട്. അതിൽ ഒരു ഡിവൈഎസ്പിക്ക് കേസന്വേഷണം ഇവിടെവെച്ച് നിർത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സർക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവിൽ കേന്ദ്ര സർക്കാരിന്റെ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുകകയാണെന്നും കെ സുധാകരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here