‘ഉരുട്ടിക്കൊല നടത്താൻ ഇത് അടിയന്തരാവസ്ഥക്കാലമല്ല’; സിഒടി നസീറിനെ ആക്രമിച്ച പ്രതിക്ക് ലോക്കപ്പ് മർദ്ദനം ആരോപിച്ച് തലശ്ശേരിയിൽ പോസ്റ്റർ

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഐഎം മുൻ പ്രാദേശിക നേതാവുമായ സിഒടി നസീറിനെ ആക്രമിച്ച സംഭവത്തിലെ പ്രതി അശ്വന്തിന് പൊലീസ് ലോക്കപ്പ് മർദ്ദനം ആരോപിച്ച് തലശ്ശേരിയിൽ പോസ്റ്റർ. അശ്വന്തിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഉരുട്ടിക്കൊല നടത്താൻ ഇത് അടിയന്തരാവസ്ഥക്കാലമല്ല, ക്രൂരമായി മർദ്ദിച്ച തലശ്ശേരി എസ് ഐ സസ്പെൻഡ് ചെയ്യുക, ലോക്കപ്പ് മർദ്ദനം മനുഷ്യാവകാശ കമ്മീഷൻ ഇടപെടുക എന്നിങ്ങനെയാണ് പോസ്റ്ററിൽ ഉള്ളത്.
തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് പോസ്റ്റർ പതിച്ചത്. പ്രതികരണ വേദിയുടെ പേരിലാണിത്. കേസിൽ പിടിയിലായ പ്രതിയെ പൊലീസ് ലോക്കപ്പിൽ മർദ്ദിച്ചെന്നാണ് പരാതി. പ്രതികളെ ചോദ്യം ചെയ്തെങ്കിലും മർദ്ദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തെത്തുടർന്ന് പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ കാര്യമായ പരിക്ക് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അധികൃതർ പറഞ്ഞു. കേസ് അന്വേഷണം അട്ടിമറിക്കാൻ ഭാഗമായാണ് പോസ്റ്റർ പ്രചരണം എന്ന് സംശയമുണ്ട്.
അതേസമയം, കേസിൽ രണ്ട് പേർ കൂടി കീഴടങ്ങി. റോഷൻ ബാബു, ശ്രീജിൻ എന്നിവരാണ് കീഴടങ്ങിയത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇന്നലെ ഒരു പ്രതി അറസ്റ്റിലായിരുന്നു. കൊളശ്ശേരിയിലെ വിശ്വാസ് നിവാസിൽ വി കെ വിശ്വാസാണ് ഇന്നലെ അറസ്റ്റിലായത്. വധശ്രമത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാളായിരുന്നു വിശ്വാസ്.
മെയ് പതിനെട്ടിനായിരുന്നു സിഒടി നസീറിനെതിരെ ആക്രമണം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തലശ്ശേരി കായ്യത്ത് റോഡിൽവെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിപിഐഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീറിനെതിരെ സിഒടി നസീർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്നും ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നുമായിരുന്നു നസീറിന്റെ വെളിപ്പെടുത്തൽ.
Read more:സിഒടി നസീറിനെതിരായ വധശ്രമം; രണ്ട് പേർ കീഴടങ്ങി
സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ നസീർ തലശ്ശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറുമാണ്. സിപിഐഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട നസീർ വടകരയിൽ പി ജയരാജനെതിരെ മത്സരരംഗത്തെത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ‘മാറ്റി കുത്തിയാൽ മാറ്റം കാണാം’ എന്ന മുദ്രാവാക്യവുമായാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നസീർ ജനവിധി തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here