സിഒടി നസീറിനെതിരായ വധശ്രമം; രണ്ട് പേർ കീഴടങ്ങി

വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിനെ ആക്രമിച്ച കേസിൽ രണ്ട് പേർ കീഴടങ്ങി. റോഷൻ ബാബു, ശ്രീജിൻ എന്നിവരാണ് കീഴടങ്ങിയത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇന്നലെ ഒരു പ്രതി അറസ്റ്റിലായിരുന്നു. കൊളശ്ശേരിയിലെ വിശ്വാസ് നിവാസിൽ വി കെ വിശ്വാസാണ് ഇന്നലെ അറസ്റ്റിലായത്. വധശ്രമത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാളായിരുന്നു വിശ്വാസ്.
മെയ് പതിനെട്ടിനായിരുന്നു സിഒടി നസീറിനെതിരെ ആക്രമണം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തലശ്ശേരി കായ്യത്ത് റോഡിൽവെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിപിഐഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീറിനെതിരെ സിഒടി നസീർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്നും ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നുമായിരുന്നു നസീറിന്റെ വെളിപ്പെടുത്തൽ.
സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ നസീർ തലശ്ശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറുമാണ്. സിപിഐഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട നസീർ വടകരയിൽ പി ജയരാജനെതിരെ മത്സരരംഗത്തെത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ‘മാറ്റി കുത്തിയാൽ മാറ്റം കാണാം’ എന്ന മുദ്രാവാക്യവുമായാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നസീർ ജനവിധി തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here