‘ചെയർമാനാണെന്ന് അവകാശപ്പെട്ടിട്ടില്ല; കെ.എം മാണിയെ അപമാനിച്ചുവെന്നത് മാധ്യമസൃഷ്ടി’ : പിജെ ജോസഫ്

കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ നിലപാട് മയപ്പെടുത്തി പി.ജെ ജോസഫ്. ചെയർമാനാണെന്ന് താൻ അവകാശപ്പെട്ടിട്ടില്ലെന്നും, കെ.എം മാണിയെ അപമാനിച്ചുവെന്നത് മാധ്യമസൃഷ്ടിയെന്നും ആരോപണം. സമവായ നീക്കത്തിനായി കോട്ടയത്ത് വിളിച്ച യോഗത്തിൽ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടു നിന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ജോസഫ് രംഗത്തെത്തിയത്. നിയമസഭ ചേരും മുമ്പ് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് സി.എഫ് തോമസ് എം.എൽ.എ അവകാശപ്പെട്ടു
കെ.എം മാണി കെട്ടിപ്പടുത്ത പാർട്ടിയാണെന്ന് കരുതി മകനെ ചെയർമാനാക്കണമെന്ന് ഇല്ലെന്നായിരുന്നു ഇന്നലെ പി.ജെ ജോസഫ് പ്രതികരിച്ചത്. കെ.എം മാണിയെ പിജെ ജോസഫ് അപമാനിച്ചെന്നാരോപിച്ച് സമവായ ചർച്ചയിൽ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടുനിന്നു. സ്വയം ചെയർമാനാണെന്ന് പ്രഖ്യാപിച്ച ശേഷം സമവായം വേണമെന്ന് വാദിക്കുന്ന ജോസഫിന് ആത്മാർത്ഥതയില്ലെന്നും മാണി വിഭാഗം ആരോപിച്ചു. പിന്നാലെയാണ് പി.ജെ ജോസഫ് നിലപാട് തിരുത്തി രംഗത്തെത്തിയത്. ചെർമാനാണെന്ന് അവകാശപ്പെട്ടിട്ടില്ല, മാണിയെ അപമാനിച്ചെന്ന പ്രചാരണവും തെറ്റാണെന്ന് പി.ജെ ജോസഫ് പറഞ്ഞു.
സംസ്ഥാന കമ്മറ്റിക്കാണ് പരമാധികാരമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ വാദത്തെയും ജോസഫ് അനുകൂലിച്ചു. യോജിപ്പിലെത്തായാൽ സംസ്ഥാന കമ്മറ്റി യോഗം വിളിക്കാമെന്നും ജോസഫ് നിലപാട് തിരുത്തി.
ഇന്നലെ മതമേലധ്യക്ഷൻമാരുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയത്ത് വിളിച്ച യോഗത്തിൽ ജോസഫ് വിഭാഗം മാത്രമാണ് എത്തിയത്. സവമായ നീക്കം പൊളിഞ്ഞതോടെയാണ് ജോസഫ് വിഭാഗത്തിന്റെ പിന്നോട്ടുപോക്ക്. പാർട്ടി പിളരില്ലെന്നും, നിയമസഭ ചേരും മുമ്പ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും സി.എഫ് തോമസ് എംഎൽ.എ വ്യക്തമാക്കി
പരസ്യ പ്രതികരണങ്ങൾ സമവായ നീക്കത്തിന് വെല്ലുവിളിയാകുമെന്ന സി.എഫ് തോമസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജോസഫ് നിലപാട് മയപ്പെടുത്തിയത്. ഇതോടെ വീണ്ടും ചർച്ചകൾക്ക് നീക്കം തുടങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here