സിറോ മലബാർ ഭൂമിയിടപാട്; സർക്കുലർ പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്ന് കെസിബിസി

സിറോമലബാർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്ന് കെസിബിസി. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ മാത്രമാണ് സർക്കുലറിൽ ഉള്ളതെന്നും കെസിബിസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
സർക്കുലർ പള്ളികളിൽ വായിക്കണമോയെന്ന് രൂപതാധ്യക്ഷന്മാർക്ക് തീരുമാനിക്കാം. സർക്കുലർ വിവാദമാക്കേണ്ടതില്ലെന്നും കെസിബിസി വിശദീകരണക്കുറുപ്പിൽ പറയുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി കഴിഞ്ഞ ദിവസം ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെസിബിസി സർക്കുലർ പുറപ്പെടുവിച്ചത്. വ്യാജരേഖാക്കേസിൽ സഭാ സിനഡിന്റെ തീരുമാനം ശരിയാണെന്നും സർക്കുലർ വ്യക്തമാക്കിയിരുന്നു.
ഭൂമിയിടപാട് വിഷയത്തിൽ ജോർജ് ആലഞ്ചേരിയെ പിന്തുണച്ചുള്ള സർക്കുലർ കെസിബിസി പുറത്തിറക്കിയതിന് പിന്നാലെ എറണാകുളം, അങ്കമാലി അതിരൂപത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കുലർ പള്ളികളിൽ വായിക്കില്ലെന്ന നിലപാട് കെസിബിസി കൈക്കൊണ്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here