അപകടത്തിൽ അസ്വാഭാവികത തോന്നിയില്ല; വാഹനമോടിച്ചത് ബാലഭാസ്‌ക്കറെന്ന് ആവർത്തിച്ച് കെഎസ്ആർടിസി ഡ്രൈവർ

അപകടസമയം വാഹനമോടിച്ചത് ബാലഭാസ്‌ക്കറെന്ന മൊഴി ആവർത്തിച്ച് കെഎസ്ആർടിസി ഡ്രൈവർ അജി. ഡ്രൈവർ സീറ്റിലിരുന്നത് ബാലഭാസ്‌ക്കറാണെന്ന് വ്യക്തമായി കണ്ടിരുന്നുവെന്നാണ് അജി പറയുന്നത്. അപകടത്തിൽ അസ്വഭാവികത തോന്നിയില്ല. വാഹനം മരത്തിലിടിക്കുന്നത് നേരിൽ കണ്ടുവെന്നും ആറ്റിങ്ങൽ മുതൽ വാഹനം കണ്ടിരുന്നുവെന്നും അജി പറഞ്ഞു.
അപകട സമയം വാഹനമോടിച്ചത് ഡ്രൈവർ അർജുനാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തുന്നതിനിടെയാണ് മൊഴി ആവർത്തിച്ച് കെഎസ്ആർടിസി ഡ്രൈവർ രംഗത്തെത്തിയിരിക്കുന്നത്. വാഹനം ഓടിച്ചത് ബാലഭാസ്‌ക്കറാണെന്ന് അജി നേരത്തേയും പറഞ്ഞിരുന്നു. ഇക്കാര്യം ലോക്കൽ പൊലീസിനോയും ക്രൈംബ്രാഞ്ചിനോടും ആവർത്തിച്ചു. കേസിലെ നിർണ്ണായക ദൃക്‌സാക്ഷികളിലൊരാളാണ് അജി.
അതേസമയം, അപകട സ്ഥലത്തുനിന്നും കാണാതായ ബാലഭാസ്‌ക്കറുടെ മൊബൈൽ ഫോൺ ഡിആർഐ കണ്ടെടുത്തതായി സൂചന. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌ക്കറുടെ അടുത്ത സുഹൃത്തുമായിരുന്ന പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തതായാണ് വിവരം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്യുന്നതിനിടെയാണ് ബാലഭാസ്‌ക്കറിന്റെ ഫോൺ ലഭിച്ചതെന്നും വിവരമുണ്ട്.
പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്ന് രണ്ട് മൊബൈലുകളാണ് ഡി.ആർ.ഐ കണ്ടെടുത്തത്. മൊബൈൽ ഡിആർഐ ശാസ്ത്രീയ പരിശോധനയ്ക്കയച്ചുവെന്നാണ് വിവരം. തന്റെ പക്കലുണ്ടായിരുന്ന ബാലഭാസ്‌ക്കറിന്റെ മൊബൈൽ ഡിആർഐ കണ്ടെടുത്തതായി പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ ഓർമ്മയ്ക്കായി മൊബൈൽ താൻ സൂക്ഷിച്ചതെന്നാണ് പ്രകാശ് തമ്പി പറയുന്നത്. ബാലഭാസ്‌ക്കറുടെ ചിത്രങ്ങൾ കോർത്തിണക്കി ആൽബം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈവശംവെച്ചതെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here