അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് അനൂപ് കുമാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം
അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് ആലഞ്ചേരി വിജയ വിലാസത്തില്‍ അനൂപ് കുമാര്‍ അപകടത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ഞെട്ടലിലാണ് ജന്മനാടായ അഞ്ചല്‍. ഈ മാസം മൂന്നാം തീയതിയാണ് അനൂപ് സഞ്ചരിച്ചിരുന്ന വിമാനം കാണാതായായി എന്ന വിവരം അറിയുന്നത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ അനൂപ്കുമാറിന്റെ അനുജന്‍ അനീഷ് കുമാറും മറ്റ് ചില ബന്ധുക്കളും കൂടി അരുണാചലിലേക്ക് പുറപ്പെട്ടിരുന്നു. .
അഞ്ചലിന് സമീപം ആലഞ്ചേരിയില്‍ സ്വന്തമായി പണികഴിപ്പിച്ച വീട്ടില്‍ ഒന്നര മാസത്തിന് മുമ്പ് അനൂപ് കുമാര്‍ എത്തിയിരുന്നു. ആറുമാസം പ്രായമായ ആദ്യത്തെ കുട്ടിയ്ക്ക് കുടുംബ ക്ഷേത്രമായ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തില്‍ വച്ച് ചോറൂണ് നടത്തിയ ശേഷമാണ് ഭാര്യ ബിന്ദ്യയെയും കുഞ്ഞിനേയും ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
ഒന്നാം ക്ലാസ്സ് മുതല്‍ പത്താംതരം വരെ ഏരൂര്‍ ഗവ.എച്ച്.എസ്സിലും, പ്ലസ് ടു അഞ്ചല്‍ വെസ്റ്റ് ഗവ.എച്ച്.എസ്.എസിലുമാണ് പഠനം നടത്തിയത്. തുടര്‍ന്ന് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈന്യത്തില്‍ ചേരുന്നത്.
പതിമൂന്ന് വര്‍ഷം മുമ്പാണ് സൈനിക സേവനം ആരംഭിച്ചത്. അനൂപ് കുമാറിനെ കാണ്മാനില്ലെന്നറിഞ്ഞതു മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടിലെ കുടുംബ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിക്കുകയായിരുന്നു.സേനയില്‍ നിന്ന് ഒദ്യോഗികമായി ഇന്നാണ് വിവരം സ്ഥിരീകരണം ലഭിച്ചത്. മന്ത്രി കെ രാജു, എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ കുടുംബ വീട്ടിലെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here