ഷാങ്ങ്ഹായ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തമ്മില്‍ സംസാരിച്ചു

ഷാങ്ങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച മോദിയെ ഇമ്രാന്‍ അഭിനന്ദിച്ചു. എന്നാല്‍ ഔദ്യോഗിക കൂടിക്കാഴ്ച്ചയല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഷാങ്ങ്ഹായ് ഉച്ചകോടിക്ക് ശേഷം ലോഞ്ചില്‍ വെച്ചാണ് നരേന്ദ്രമോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഔദ്യോഗിക കൂടിക്കാഴ്ച്ചയോ ചര്‍ച്ചയോ ആയിരുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ഇരുവരും തമ്മില്‍ സംസാരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാലാക്കോട്ട് അക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളുംസംഭാഷണം നടത്തുന്നത്. .
എന്നാല്‍ ഇന്ന് രാവിലെയും ഇന്നലെയും നടന്ന അത്താഴ വിരുന്നിനിടയിലും ഇമ്രാന്‍ഖാനെ നരേന്ദ്രമോദി കണ്ടിരുന്നെങ്കിലും മുഖം നല്‍കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല. ഭീകരതെക്കെതിരെ ശക്തമായ നിലപാടാണ് ഷാങ്ങ്ഹായ് ഉച്ചകോടി സ്വീകരിച്ചത്. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യം അംഗരാജ്യങ്ങള്‍ പിന്തുണച്ചു. ഉച്ചകോടിയില്‍ 14 കരാറുകള്‍ ഒപ്പിട്ടു. അടുത്ത ഉച്ചകോടിക്ക് റഷ്യ ആതിഥേയത്വം വഹിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here