പാർട്ടി അധ്യക്ഷ പദവി വിട്ടു നൽകാൻ തയ്യാറല്ലെന്ന് ജോസ് കെ മാണി വിഭാഗം; കേരള കോൺഗ്രസിലെ സമവായ ചർച്ചകൾ വഴിമുട്ടി

പാർട്ടി അധ്യക്ഷ പദവി വിട്ടു നൽകാൻ തയ്യാറല്ലെന്ന് ജോസ് കെ മാണി വിഭാഗം ആവർത്തിച്ചതോടെ കേരള കോൺഗ്രസിലെ സമവായ ചർച്ചകൾ വഴിമുട്ടി. സി.എഫ് തോമസിനെ ചെയർമാനായി അംഗീകരിക്കണമെങ്കിൽ വർക്കിംഗ് ചെയർമാൻ പദവി വിട്ടു നൽകണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നിയമസഭാകക്ഷി നേതൃസ്ഥാനവും വർക്കിംഗ് ചെയർമാൻ പദവിയും ഒരുമിച്ച് വേണമെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്.
സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ജോസ് കെ മാണി. ചെയർമാൻ പദവിയിൽ കെ.എം മാണിയുടെ മകൻ തന്നെ എത്തണമെന്നാണ് ഗ്രൂപ്പ് വികാരം. ജോസ് കെ മാണി അധ്യക്ഷനാകാതിരിക്കാൻ ഏതറ്റം വരെയും പൊരുതാനുറച്ച് പി.ജെ ജോസഫ് രംഗത്തിറങ്ങി. സി.എഫ് തോമസ് അധ്യക്ഷനായാൽ വർക്കിംഗ് ചെയർമാൻ പദവി വേണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം.
സി.എഫിന് ശേഷം അടുത്ത ഊഴം തനിക്കെന്ന് സംസ്ഥാന കമ്മറ്റിയിൽ തീരുമാനം ഉണ്ടാകണമെന്നും ഉപാധിയുണ്ട്. ഇതിനു വഴങ്ങാതെയായിരുന്നു പി.ജെ ജോസഫ് ഏകപക്ഷീയ ഫോർമുല പരസ്യമാക്കിയത്. ഇതോടെ ചർച്ചകൾ താൽക്കാലികമായി നിലച്ചു. സമാന്തര സംസ്ഥാന കമ്മറ്റി വിളിക്കാൻ ജോസ് കെ മാണി പക്ഷത്ത് ആലോചനയുണ്ട്. എന്നാൽ വിമത പ്രവർത്തനമായി ചിത്രീകരിക്കാമെന്ന ആശങ്കയിൽ തീരുമാനം വൈകുന്നു. പാർട്ടിയിൽ ശക്തിയുറപ്പാക്കാൻ ഇരുവിഭാഗത്തും നീക്കമുണ്ട്. ജോസഫിനെതിരെ നിയമ നടപടികൾക്കും മാണി വിഭാഗം ചർച്ച തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here